അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും
അബുദബി: വിദ്യാർഥികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും ഉറപ്പുവരുത്തുന്നതിനായി സ്കൂൾ കാന്റീനുകളിലും ലഞ്ച് ബോക്സുകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK). പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണപാനീയങ്ങൾ 'റെഡ് കാറ്റഗറി'യിൽ ഉൾപ്പെടുത്തിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2026 അധ്യയന വർഷം മുതൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി.
'റെഡ് ലിസ്റ്റ്': ഇവയ്ക്ക് കർശന നിരോധനം
അബുദബിയിലെ സ്കൂൾ കാന്റീനുകളിലും വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ലഞ്ച് ബോക്സുകളിലും പാനീയങ്ങളുടെ കാര്യത്തിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവയ്ക്ക് പുറമെ സിറപ്പുകൾ ചേർത്ത പഴച്ചാറുകൾക്കും പൂർണ്ണ നിരോധനമുണ്ട്. കൂടാതെ, കഫീൻ അടങ്ങിയ ചായ, കോഫി എന്നിവയും ഐസ്ഡ് ടീ പോലുള്ള പാനീയങ്ങളും സ്കൂൾ പരിസരത്ത് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മധുരപലഹാരങ്ങളുടെയും വറുത്ത ഭക്ഷണങ്ങളുടെയും പട്ടികയിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. മിഠായികൾ, മാർഷ്മാലോ, ലോലിപോപ്പ്, ച്യൂയിംഗ് ഗം, ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കണം. എന്നാൽ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിന് മാത്രം ചെറിയ ഇളവുണ്ട്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ചിക്കൻ നഗ്ഗെറ്റ്സ്, ഫ്രഞ്ച് ഫ്രൈസ്, സമോസ, ഫലാഫെൽ തുടങ്ങിയ വിഭവങ്ങൾക്കും ഹോട്ട്ഡോഗ്, സോസേജ് പോലുള്ള സംസ്കരിച്ച മാംസങ്ങൾക്കും കാന്റീനുകളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ലഘുഭക്ഷണങ്ങളുടെ കാര്യത്തിൽ അമിതമായി ഉപ്പും കൊഴുപ്പും അടങ്ങിയ ചിപ്സ്, പൊട്ടറ്റോ സ്റ്റിക്സ്, പോപ്കോൺ എന്നിവ സ്കൂൾ ആഘോഷങ്ങളിലോ കാന്റീനിലോ നൽകാൻ പാടില്ല. ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന കൃത്രിമ നിറങ്ങൾ, രാസ സുഗന്ധങ്ങൾ, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കണം. കുട്ടികളിൽ അമിതവണ്ണവും അലർജിയും ഉണ്ടാക്കുന്നത് തടയാൻ ഈ ഭക്ഷണ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തേണ്ടതുണ്ട്.
നിരോധിത ഭക്ഷണങ്ങൾക്ക് പകരം ഗ്രിൽ ചെയ്ത ചിക്കൻ, മത്സ്യം, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താൻ സ്കൂളുകളോട് നിർദ്ദേശിച്ചു. പഞ്ചസാര ചേർക്കാത്ത ഫ്രഷ് സ്മൂത്തികൾ, പഴങ്ങൾ ചേർത്ത വെള്ളം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കാന്റീനുകളിൽ ലഭ്യമാക്കണം.
സ്കൂൾ നഴ്സുമാരും ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുടെ ലഞ്ച് ബോക്സുകളും കാന്റീനുകളും കൃത്യമായി പരിശോധിക്കണം. നിയമങ്ങൾ ലംഘിക്കുന്ന സാഹചര്യം രക്ഷിതാക്കളെ അറിയിക്കുകയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതി വളർത്താനുമാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
abu dhabi authorities have introduced stricter regulations for school canteens, warning that prohibited food items in students’ lunch boxes could lead to action. the move aims to promote healthy eating habits and ensure better nutrition standards across schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."