പരിമിതികളിലും പറന്ന് കരിപ്പൂർ; ആഭ്യന്തര സർവിസിൽ 43.3 ശതമാനത്തിന്റെ വളർച്ച
കൊണ്ടോട്ടി:പരിമിതികളിലും ഉയരത്തിൽ പറന്ന കരിപ്പൂർ വിമാനത്താവളത്തിന് ആഭ്യന്തര-അന്താരാഷ്ട്ര- യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവിസിലും കുതിപ്പ്. 2025 ജനുവരിയിലേയും 2026 ജനുവരിയിലേയും യാത്രക്കാരുടേയും സർവിസുകളുടേയും പുതിയ കണക്ക് പ്രകാരം കൂടുതൽ യാത്രക്കാർ വന്നിറങ്ങിയ വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ കരിപ്പൂർ 5.4 ശതമാനത്തിന്റെ വളർച്ചയുണ്ടാക്കി.
തിരുവനന്തപുരം 6.3 ശതമാനവും കൊച്ചിയിൽ 4.2 ശതമാനവും ഉയർച്ചയുണ്ടായപ്പോൾ കണ്ണൂരിൽ 4.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഏക പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവിസ് ഇല്ലാതെയാണ് നേട്ടം കൈവരിക്കുന്നത്.
അന്താരാഷ്ട്ര സർവിസുകളിൽ കരിപ്പൂരിൽ 3.9 ശതമാനവും കണ്ണൂരിൽ എട്ട് ശതമാനവും കുറവുണ്ടായെങ്കിൽ ആഭ്യന്തര സർവിസിൽ കരിപ്പൂരിൽ 43.3 ശതമാനത്തിന്റെ വളർച്ചയുണ്ടാക്കി. എന്നാൽ കണ്ണൂരിൽ ആഭ്യന്തര സർവിസുകളിൽ 2.8 ശതമാനത്തിന്റെ വളർച്ച മാത്രമാണുണ്ടായത്. കൊച്ചിയിൽ ആഭ്യന്തര സർവിസിൽ 2.2 ശതമാനം വളർച്ചയുണ്ടായപ്പോൾ തിരുവനന്തപുരത്ത് 1.1ശതമാനം കുറവ്.
10,89,608 യാത്രക്കാരാണ് കേരളത്തിൽ നിന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ വിദേശ യാത്ര നടത്തിയത്. ഇതിൽ 2,63,246 യാത്രക്കാരാണ് കരിപ്പൂർ പ്രയോജനപ്പെടുത്തിയത്. കൊച്ചിയിൽ 5,05,282, തിരുവനന്തുപുരത്ത് 2,38,338, കണ്ണൂരിൽ 82,742 യാത്രക്കാരുമുണ്ടായി. 9,28,825 ആഭ്യന്തര യാത്രക്കാരിൽ തിരുവനന്തപുരത്ത് 2,11,413 പേരും കൊച്ചിയിൽ 5,79,032 യാത്രക്കാരുമുണ്ടായി. കരിപ്പൂരിൽ 96,157 പേരും കണ്ണൂരിൽ 42,223 യാത്രക്കാരും പ്രയോജനപ്പെടുത്തി. 12,240 വിമാന സർവിസുകളുടെ മുന്നേറ്റമാണ് ജനുവരിയിൽ നാലിടങ്ങളങ്ങളിലുണ്ടായത്. ഇതിൽ 6403 കൊച്ചിയിലാണ്. കരിപ്പൂരിൽ 2,170, തിരുവനന്തപുരം 2781, കണ്ണൂർ 886 എണ്ണവുമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."