മന്ത്രി രക്തസാക്ഷി പരിവേഷം അണിയുന്നു; മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് കെഎസ്‌യു
കണ്ണൂർ: പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. നടന്നത് ആരോഗ്യവകുപ്പിന് എതിരായ പ്രതിഷേധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വീണ ജോർജ്ജിന് പരുക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്നാണ് അലോഷ്യസിന്റെ പ്രതികരണം. കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രതിഷേധക്കാർ അടുത്ത് എത്തിയപ്പോൾ തന്നെ പൊലിസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
'മന്ത്രി വീണ ജോർജ്ജ് രക്തസാക്ഷി പരിവേഷം അണിയുകയാണ്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രവർത്തകർ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യരംഗം വെന്റിലേറ്ററായി കിടക്കുമ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകും. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്' - അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെഎസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. വീണ ജോർജിന്റെ കൈക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂരിൽ നിന്നും, തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് റെയിൽവേ സ്‌റ്റേഷനിൽവെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സ്പീക്കർ എഎൻ ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയിൽവ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ്‌യു പ്രതിഷേധവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."