പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നാളെ ഡൽഹിക്ക്; യൂത്ത് കോൺഗ്രസ് 12 പേരുടെ പട്ടിക കൈമാറി
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും നാളെ ഡൽഹിയിലേക്ക് തിരിക്കും. ആദ്യ പട്ടികയ്ക്ക് അന്തിമരൂപം നൽകുകയാണ് ലക്ഷ്യം. ഇരുവരും എ.ഐ.സി.സി നേതൃത്വവുമായി ചർച്ച നടത്തും.
പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെ 20 സിറ്റിങ് സീറ്റുകളിലും എം.എൽ.എമാരെ മത്സരിപ്പിക്കാനാണ് ധാരണ. ഇതുകൂടാതെ ഒറ്റപ്പേര് മാത്രമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, തൃത്താലയിൽ വി.ടി ബൽറാം, മണലൂരിൽ ടി.എൻ പ്രതാപൻ എന്നിവരെ സ്ഥാനാർഥിയാക്കാൻ ധാരണയായിട്ടുണ്ട്.
കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് സ്ഥാനാർഥിയാകും. ജനീഷിന്റെ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിയതെന്നാണ് വിവരം. ആറന്മുള അബിൻ വർക്കി, നാദാപുരം കെ.എം അഭിജിത്ത്, തളിപ്പറമ്പ് അബ്ദുൽ റഷീദ്, ചെങ്ങന്നൂർ ബിനു ചുള്ളിയിൽ എന്നിവരുടെ പേരും നിർദേശിച്ചിട്ടുണ്ട്. ചാത്തന്നൂരിൽ ചൈത്ര തമ്പാൻ, വിഷ്ണു സുനിൽ പന്തളം എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. പാലക്കാട്ട് കെ.എസ് ജയഘോഷിനെയും ഒറ്റപ്പാലത്ത് ഒ.കെ ഫാറൂഖിനെയും കായംകുളത്ത് കഴിഞ്ഞതവണ മത്സരിച്ച അരിതാ ബാബുവിനെയുമാണ് നിർദേശിച്ചത്.
തലശേരിയിൽ വി.കെ ഷിബിനയെയും ചേലക്കരയിൽ ശ്രീലാൽ ശ്രീധറിനെയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പട്ടിക പകുതിയായി ചുരുക്കാനാണ് എ.ഐ.സി.സി ആവശ്യപ്പെട്ടത്. ആദ്യം 40 പേരുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് കൈമാറിയത്. വെട്ടിച്ചുരുക്കാൻ നിർദേശിച്ചപ്പോഴാണ് പുതിയ പട്ടിക തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."