കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ; എതിരാളികൾ ഐ ലീഗ് ചാമ്പ്യന്മാർ
കൊച്ചി: കളിക്കളത്തിന് അകത്തും പുറത്തും സമ്മർദ്ദത്തിലായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തർക്കങ്ങൾ പരിഹരിച്ച് സീസണിലെ മൂന്നാം മത്സരത്തിന് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും ഇറങ്ങും. കഴിഞ്ഞ ഹോം മാച്ചിൽ ഉൾപ്പെടെ രണ്ട് കളികളിലും തോൽവികളിൽ വലഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് സൂപ്പർ ലീഗിലെ കന്നിക്കാരായ ഉത്തർപ്രദേശിൽ നിന്നുള്ള ഇന്റർകാശിക്കെതിരേ മത്സരിക്കും. ഇതുവരെ വൈകിട്ട് 7.30 നടന്നിരുന്ന മത്സരം ഇന്ന് വൈകിട്ട് അഞ്ചിലേക്ക് മാറ്റയിരിക്കുകയാണ്.
നേരത്തെ ഒരു തവണ മാത്രമാണ് ഐ.എസ്.എൽ മത്സരം വൈകിട്ട് അഞ്ചിന് നടന്നിരുന്നത്. ബാക്കി എല്ലാ കളികളും അദ്യം ഏഴിനും പിന്നീട് 7.30 നുമായിട്ടാണ് നടന്നിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്തുള്ള മഞ്ഞപ്പടയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഐ ലീഗ് ചാംപ്യന്മാരായി സൂപ്പർലീഗിന് യോഗ്യത നേടിയ ഇന്റർകാശി ആദ്യ രണ്ട് കളികളിലും സമനില നേടി പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനം അലങ്കരിക്കുന്നവരാണ്.
ഹ്വസ്വകാല പരീശീലനത്തിലൂടെ സ്പാനിഷ് പരീശിലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ ടീം സെറ്റായി വരുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കളിയിൽ പ്രകടമായത്. അതുകൊണ്ട് തന്നെ മാർക്കറ്റ് വാല്യൂ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ ഏറെ പിന്നിലുള്ള ഇന്റർകാശിയെ കൊച്ചിയിൽ അടിയറവ് പറയിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം. ആദ്യ മത്സരത്തിനെ അപേക്ഷിച്ച് മഞ്ഞപ്പടയിലെ കളിക്കാർ ഫോമിലേക്ക് മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ കഴിഞ്ഞ കളിയിൽ കാണാൻ സാധിച്ചു. നിർഭാഗ്യം കൊണ്ട് വഴങ്ങിയ ഒറ്റഗോളിലാണ് ടീം വീണത്. ചില മികച്ച അവസരങ്ങൾ നഷ്‌ടപ്പെടുത്തുകയും ചെയ്തു.
ഗോൾ ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച അർഷ് ഷെയ്ഖ് തന്നെ ഇന്നും തുടർന്നേക്കും. സച്ചിൻ സുരേഷിന് പകരക്കാരനായി എത്തിയ അർഷ് ഒരു പെനാൾട്ടി അടക്കം തടഞ്ഞ് കഴിഞ്ഞ കളിയിൽ കൈയ്യടി വാങ്ങിയിരുന്നു. റൗളിൻ ബോർജസ് നയിക്കുന്ന മധ്യനിരയും പ്രതീക്ഷ നൽകുന്നതായിരുന്നു.
രണ്ട് കളികളിൽ സമനില പിടിച്ച് പോയിന്റ് ടേബിൾ തുറന്ന ഇന്റർകാശി ഇന്ന് ബ്ലാസ്റ്റേഴ്സിനേതിരേ വിജയ പ്രതീക്ഷയുമായിട്ടാണ് എത്തുന്നത്. അവർക്ക് കരുത്തായി മാറുന്നത് സുപ്പർ ലീഗിൻ്റെ സൂപ്പർ പരീശീലകനായ അൻ്റോണിയോ ലോപസ് എന്ന ചാണക്യന്റെ തന്ത്രമാണ്. ഇന്ന് ജയിക്കാൻ സാധിച്ചാൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനമാണ് അവരെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."