മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?
കണ്ണൂര്‍: പന്നിക്കും മറ്റ് വന്യമൃഗങ്ങള്‍ക്കും പുറമെ കണ്ണൂരിലെ മലയോര മേഖലകളില്‍ ഇപ്പോള്‍ 'മയില്‍ ശല്യവും' രൂക്ഷമാകുന്നു. ശ്രീകണ്ഠപുരം, നിടുവാലൂര്‍, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂര്‍, മടമ്പം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് മയിലുകളുടെ കടന്നുകയറ്റത്തില്‍ വലയുന്നത്. നിടുവാലൂര്‍ മേഖലയില്‍ മാത്രം ഏകദേശം 50 ഏക്കറോളം വരുന്ന കപ്പത്തോട്ടങ്ങളാണ് മയിലുകള്‍ നശിപ്പിച്ചത്. കപ്പയുടെ തണ്ടുകള്‍ കൂട്ടത്തോടെ കൊത്തിത്തിന്നുന്നത് വിളവെടുപ്പിനെ സാരമായി ബാധിക്കുന്നു. കപ്പയ്ക്ക് പുറമെ ചേന, ചേമ്പ്, ചക്ക, വാഴ തുടങ്ങിയ കൃഷികളും മയിലുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വായ്പയെടുത്ത് കൃഷിയിറക്കിയ സാധാരണക്കാരായ കര്‍ഷകര്‍ ഇതോടെ വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നത്.
പ്രതിരോധിക്കാന്‍ കഴിയാതെ വനംവകുപ്പും കര്‍ഷകരും
ദേശീയ പക്ഷിയായതിനാല്‍ മയിലുകളെ ഉപദ്രവിക്കാന്‍ നിയമതടസ്സമുള്ളത് കര്‍ഷകരെ കൂടുതല്‍ നിസ്സഹായരാക്കുന്നു. വനംവകുപ്പിന് പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. പന്നികള്‍ രാത്രിയിലാണ് എത്തുന്നതെങ്കില്‍, മയിലുകള്‍ പകല്‍സമയത്താണ് കൂട്ടത്തോടെ ഇറങ്ങുന്നത്. പറന്നെത്തുന്നതിനാല്‍ ഇവയെ തടയാന്‍ വേലികള്‍ക്കും സാധിക്കുന്നില്ല. സ്വകാര്യ വ്യക്തികളുടെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് മയിലുകള്‍ മുട്ടയിട്ടു പെരുകുന്നത്.
മലയോര മേഖലകളില്‍ മയിലുകള്‍ പെരുകുന്നത് വരാനിരിക്കുന്ന വലിയ വരള്‍ച്ചയുടെ സൂചനയാണോ എന്ന ആശങ്കയിലാണ് കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും. സാധാരണയായി വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന മയിലുകള്‍, നല്ല മഴ ലഭിക്കുന്ന കണ്ണൂരിലെ മലയോരങ്ങളിലേക്ക് കുടിയേറുന്നത് ഗൗരവകരമായ കാലാവസ്ഥാ വ്യതിയാനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ജനവാസ മേഖലകളില്‍ മയിലുകളുടെ എണ്ണം 40 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടു മുറ്റങ്ങളില്‍ പോലും കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിള ഇന്‍ഷുറന്‍സ് വഴി ലഭിക്കുന്ന തുച്ഛമായ തുക കര്‍ഷകരുടെ നഷ്ടം നികത്താന്‍ പര്യാപ്തമല്ല. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മലയോരത്തെ കാര്‍ഷിക മേഖല പാടേ തകരുന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."