ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: സലാലയിലും ദുഖമിലും സ്ഫോടനം; ഗൾഫിൽ എണ്ണക്കപ്പൽ നീക്കം പ്രതിസന്ധിയിൽ
മസ്‌കത്ത്: മിഡിൽ ഈസ്റ്റിൽ യുദ്ധം പടരുന്നതിനിടെ ഒമാനിലെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമാക്കി വൻ ഡ്രോൺ ആക്രമണം. ഒമാന്റെ തന്ത്രപ്രധാന തുറമുഖങ്ങളായ സലാല (Salalah), ദുഖം (Duqm) എന്നിവിടങ്ങളിൽ ഡ്രോണുകൾ പതിച്ചു. ആക്രമണത്തെത്തുടർന്ന് രണ്ട് തുറമുഖങ്ങളുടെയും പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചു.
സലാല ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം പ്രതിരോധ സംവിധാനങ്ങൾ തകർത്തു. എന്നാൽ മൂന്നാമത്തെ ഡ്രോൺ തുറമുഖത്തെ ഒരു സംഭരണ ടാങ്കിന് സമീപമാണ് പതിച്ചത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ആളപായമില്ലെന്ന് ഒമാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
ദുഖമിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ ആക്രമണം നടത്തി. ഇതിൽ ഒന്ന് ടാങ്കിൽ ഇടിച്ചുകയറി തീപിടുത്തമുണ്ടായെങ്കിലും നാശനഷ്ടങ്ങൾ നിയന്ത്രണവിധേയമാക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഷിപ്പിംഗ് സർവീസുകൾ നിർത്തിവെച്ചു
സുരക്ഷാ ഭീഷണിയെത്തുടർന്ന് ദുഖം തുറമുഖം, അസ്യാദ് ഡ്രൈഡോക്ക്, സലാല ജനറൽ കാർഗോ ടെർമിനൽ എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇഞ്ച്കേപ്പ് ഷിപ്പിംഗ് സർവീസസ് (Inchcape) അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ മേഖലയിലൂടെയുള്ള കപ്പൽ നീക്കം നിയന്ത്രിച്ചിരിക്കുകയാണ്.
ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത
മേഖലയിലെ എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് ആക്രമണങ്ങളുടെ രീതിയിൽ വ്യക്തമാണെന്ന് വിദഗ്ധർ പറയുന്നു.
അതേസമയെ ഫെബ്രുവരി 28 മുതൽ ഇതുവരെ 172 മിസൈലുകളും 755 ഡ്രോണുകളും തടഞ്ഞതായി യുഎഇ വെളിപ്പെടുത്തി. ഫുജൈറ ഓയിൽ ടെർമിനലിന്റെ പ്രവർത്തനവും മുൻകരുതൽ നടപടിയായി നിർത്തിവെച്ചിട്ടുണ്ട്. 73 മിസൈലുകളും 91 ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ബഹ്‌റൈനും അവകാശപ്പെട്ടു.
ഇറാൻ-ഇസ്റാഈൽ സംഘർഷം ഒമാൻ തീരങ്ങളിലേക്ക് കൂടി വ്യാപിച്ചത് ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.
drone attacks reportedly targeted ports in salalah and duqm, causing explosions and raising fresh security concerns in oman. the incidents have disrupted oil tanker movements across the gulf, intensifying tensions and impacting regional maritime and energy operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."