സഊദിയിൽ ഗതാഗത വകുപ്പിന്റെ കർശന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 25,000ത്തിലധികം നിയമലംഘനങ്ങൾ, 854 വാഹനങ്ങൾ പിടിച്ചെടുത്തു
റിയാദ്: സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഫെബ്രുവരി 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തുടനീളം 1,21,634 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതിൽ 25,383 നിയമലംഘനങ്ങൾ കണ്ടെത്തുകയും 854 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തീർഥാടകർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനാണ് പരിശോധനകൾ കർശനമാക്കിയത്. ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കുക, പെർമിറ്റ് ഇല്ലാതെ സർവിസ് നടത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ടാക്സി ഡ്രൈവർമാർ മീറ്റർ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് കണ്ടെത്തിയ നിയമലംഘനങ്ങൾ.
ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് മക്കയിലാണ്. 64,381 പരിശോധനകളിൽ നിന്ന് 16,208 നിയമലംഘനങ്ങളാണ് ഈ മേഖലയിൽ നിന്ന് കണ്ടെത്തിയത്. 685 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. മദീനയിൽ 18,262 പരിശോധനകൾ നടത്തിയപ്പോൾ കണ്ടെത്തിയത് 4,200 നിയമലംഘനങ്ങളാണ്. 136 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്ക്, ഹായിൽ എന്നിവിടങ്ങളിലായി 39,000 പരിശോധനകൾ നടത്തി. ഇതിൽ നിന്ന് 4,980 നിയമലംഘനങ്ങളും കണ്ടെത്തി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.
Saudi TGA detects 25,383 transport violations and impounds 854 vehicles in one week. Crackdown aims to ensure safety for pilgrims in Makkah and Madinah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."