റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ
റിയാദ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്റാഈൽ-യുഎസ് സംഘർഷം രൂക്ഷമായതോടെ സഊദി അറേബ്യ വിട്ട് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ താരം സ്പെയിനിലെ മാഡ്രിഡിലേക്ക് മാറിയതായാണ് റിപ്പോർട്ട്. തന്റെ ഉടമസ്ഥതയിലുള്ള 750 കോടി രൂപ വിലമതിക്കുന്ന സ്വകാര്യ ജെറ്റിലാണ് റൊണാൾഡോയും കുടുംബവും യാത്ര തിരിച്ചത്.
സുരക്ഷാ ഭീഷണിയും പലായനവും
ഫെബ്രുവരി 28-ന് റിയാദിലുണ്ടായ ശക്തമായ സ്ഫോടനങ്ങളും ഡ്രോൺ ആക്രമണങ്ങളുമാണ് താരത്തെയും കുടുംബത്തെയും ആശങ്കയിലാഴ്ത്തിയത്. റിയാദിൽ പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് താരം താമസിച്ചിരുന്നത്.യുദ്ധസാഹചര്യം കണക്കിലെടുത്ത് സഊദി പ്രോ ലീഗ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ അൽ നസർ താരമായ റൊണാൾഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.റൊണാൾഡോയ്ക്ക് പുറമെ സാദിയോ മാനെ, കരിം ബെൻസെമ, ജാവോ ഫെലിക്സ് തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണെന്നാണ് വിവരം.
യാത്ര 750 കോടിയുടെ ആഡംബര വിമാനത്തിൽ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ വിമാനങ്ങളിലൊന്നായ ഗൾഫ് സ്ട്രീം ജി650 (Gulfstream G650) ലാണ് റോണോയും കുടുംബവും പറന്നത്.'പറക്കുന്ന കൊട്ടാരം' എന്നറിയപ്പെടുന്ന ഈ വിമാനത്തിന് ഏകദേശം 750 കോടി രൂപയാണ് വില. 19 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ഈ വിമാനത്തിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്.
തിങ്കളാഴ്ച രാത്രി 8 മണിക്ക് റിയാദിൽ നിന്ന് പുറപ്പെട്ട വിമാനം ഈജിപ്തും മെഡിറ്ററേനിയൻ കടലും കടന്ന് ഏകദേശം 7 മണിക്കൂർ യാത്രയ്ക്ക് ശേഷം പുലർച്ചെ ഒരു മണിയോടെ മാഡ്രിഡിൽ ലാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."