യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ
ദുബൈ: മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യുഎഇയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ദുരിതത്തിലായ യാത്രക്കാർക്ക് ആശ്വാസമായി പ്രവാസി സമൂഹം. സന്ദർശക വിസയിൽ എത്തിയവരും മടക്കയാത്ര മുടങ്ങിയവരുമായ നൂറുകണക്കിന് ആളുകൾക്കാണ് ദുബൈ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലെ താമസക്കാർ താമസമൊരുക്കിയും ഭക്ഷണം നൽകിയും തുണയാകുന്നത്.
യാത്ര മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ വിനോദസഞ്ചാരികളെ സഹായിക്കാൻ ഒട്ടേറെ പേരാണ് മുന്നിട്ടിറങ്ങിയത്. 27 വർഷമായി യുഎഇയിലുള്ള ബിസിനസുകാരനായ റിയാസ് രാജ്, തന്റെ സ്കൂൾ സുഹൃത്തുക്കളുമായി ചേർന്ന് ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകുന്നു. കൈവശമുള്ള പണം തീർന്നുപോയ വിനോദസഞ്ചാരികൾക്ക് ഈ സഹായം വലിയ ആശ്വാസമാണ്.
റിയാസിന്റെ സുഹൃത്തായ ഹുസൈൻ തന്റെ ഹോട്ടലിലെ ഏതാനും മുറികൾ യാത്രക്കാർക്ക് സൗജന്യമായി താമസിക്കാൻ വിട്ടുനൽകി. വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നതുവരെ ഇവർക്ക് ഇവിടെ സുരക്ഷിതമായി കഴിയാം.
അജ്മാനിൽ താമസിക്കുന്ന അലി ഷഹബാസ് തന്റെ അപ്പാർട്ട്മെന്റ് തന്നെ യാത്രക്കാർക്കായി തുറന്നുകൊടുത്തു. ഇന്ത്യയിൽ നിന്നുള്ള എട്ടു സുഹൃത്തുക്കൾക്കാണ് അദ്ദേഹം തന്റെ വീട്ടിൽ ഇടം നൽകിയത്. ഹോട്ടൽ താമസം മുടങ്ങിയ ഇവർക്ക് വിമാനം ലഭിക്കുന്നതുവരെ അലി തന്നെ താമസവും ഭക്ഷണവും ഉറപ്പാക്കും.
റാസൽഖൈമയിൽ റിയൽറ്റർ ആയ ഹാഷ്മത്ത് റാസയും സമാനമായ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. മരുന്നുകളും ഭക്ഷണവും താമസവും ഒരുക്കി അനിശ്ചിതത്വത്തിലായ യാത്രക്കാരുടെ സമ്മർദ്ദം കുറയ്ക്കാൻ അദ്ദേഹം പരിശ്രമിക്കുന്നു.
അധികൃതരും എയർലൈനുകളും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമ്പോഴും, സാധാരണക്കാരായ പ്രവാസികളുടെ നിശബ്ദമായ ഇത്തരത്തിലുള്ള ദയാപ്രവൃത്തികൾ ആയിരക്കണക്കിന് യാത്രക്കാർക്ക് തുണയാകുകയാണ്. ഒരു നേരത്തെ ഭക്ഷണമോ, ഒരു രാത്രിയിലെ സുരക്ഷിതമായ താമസ സൗകര്യമോ നൽകിക്കൊണ്ട് യുഎഇയിലെ ജനത വീണ്ടും ലോകത്തിന് മാതൃകയാകുകയാണ്.
as travel disruptions left many passengers stranded across the uae, residents stepped forward offering free accommodation, food, and support. homes and hotel rooms were opened to help affected travelers, highlighting solidarity and community spirit during a challenging time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."