'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
അബുദബി: മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമാണ് യുഎഇ മുൻഗണന നൽകുന്നതെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ 'മരായ പോഡ്‌കാസ്റ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആയിരത്തിലധികം ആക്രമണങ്ങളാണ് യുഎഇ നേരിട്ടതെന്ന് ഡോ. ഗർഗാഷ് വെളിപ്പെടുത്തി. സൈനിക മാനദണ്ഡങ്ങൾ വെച്ചുനോക്കുമ്പോൾ ഇത് അസാധാരണമാണെങ്കിലും, ഇത്തരം ഭീഷണികൾ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ തകർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ ഒരിക്കലും ഒരു ആക്രമണകാരിയായിരുന്നില്ല. മേഖലയെ യുദ്ധക്കെടുതികളിൽ നിന്ന് രക്ഷിക്കാൻ നിരന്തരം നയതന്ത്ര ശ്രമങ്ങൾ നടത്തുകയും അതോടൊപ്പം തന്നെ വലിയ തോതിൽ സംയമനം പാലിക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ ഇത്രയും വലിയ രീതിയിലുള്ള ആക്രമണാത്മകമായ യുദ്ധം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇറാൻ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെട്ടതായും കഠിനമായ സൈനിക യാഥാർത്ഥ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള സംഘർഷങ്ങളെ യുഎഇ ഒരിക്കലും പിന്തുണച്ചിട്ടില്ല. സംഘർഷം തടയാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും രാജ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
സായുധ സേനയ്ക്ക് ആദരം
രാജ്യത്തിന്റെ ആകാശത്തെയും ഭൂമിയെയും കാക്കുന്ന യുഎഇ സായുധ സേനയിലെയും വ്യോമ പ്രതിരോധ യൂണിറ്റുകളിലെയും അംഗങ്ങളെ ഡോ. ഗർഗാഷ് അഭിനന്ദിച്ചു. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സേനയുടെ പ്രൊഫഷണലിസത്തെയും വീരോചിതമായ പ്രകടനത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
"നമ്മുടെ വ്യോമ പ്രതിരോധ വീരന്മാർക്കും വ്യോമസേനയ്ക്കും സല്യൂട്ട്. നിങ്ങൾ കാവലുള്ളതിനാൽ രാജ്യം സുരക്ഷിതമാണെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്." - ഡോ. അൻവർ ഗർഗാഷ്
ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും പൗരന്മാർക്കും താമസക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിലും യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഏത് വെല്ലുവിളിയെയും അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
uae diplomatic adviser says the country is not an aggressor but remains fully prepared to defend its sovereignty amid rising regional tensions. the statement comes as middle east security concerns grow following escalating conflicts and geopolitical instability across the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."