അയവില്ലാതെ പശ്ചിമേഷ്യൻ പോരാട്ടം: ഇറാനില്‍ 1,400 മരണം; ലബനാനില്‍ 230
തെഹ്‌റാന്‍: ഇറാനെ ഇസ്‌റാഈലും യു.എസും ആക്രമിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഒരാഴ്ച പിന്നിട്ടതോടെ ഇറാനില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ 24 മണിക്കൂറിനിടെ കനത്ത ആക്രമണമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. ഇതോടൊപ്പം ലബനാനിലും സയണിസ്റ്റ് സൈന്യം ആക്രമണം തുടര്‍ന്നു. ലബനാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 220 ആയി. 800 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈലിലേക്ക് ഇറാനും ലബനാനിലെ ഹിസ്ബുല്ലയും പ്രത്യാക്രമണവും നടത്തി.
തെഹ്‌റാന്‍ സര്‍വകലാശാല, മിലിട്ടറി അക്കാദമി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് സമീപം വ്യോമാക്രമണങ്ങള്‍ ഉണ്ടായതായാണ് വിവരം.
യു.എസും ഇസ്‌റാഈലും നടത്തിയ സംയുക്ത ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് - ഇസ്‌റാഈല്‍ താവളങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും നേരെ ഇന്നലെയും ഇറാന്റെ വ്യാപക ആക്രമണം. ബഹ്‌റൈനിലെ മആമീര്‍ വ്യവസായ മേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ അഗ്നിബാധയുണ്ടായി. രാജ്യത്തെ പ്രധാന ഊർജ കേന്ദ്രങ്ങളിലൊന്നായ ബാപ്‌കോ എനര്‍ജീസ് റിഫൈനറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനടുത്താണ് ഇസ്‌റാഈല്‍ എംബസി പ്രവര്‍ത്തിക്കുന്നത് എന്നതിനാലാണ് ഇറാന്‍ മേഖല ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് വ്യോമതാവളമായ ദോഹ അല്‍ ഉദൈദ് എയര്‍ബേസ് ലക്ഷ്യമാക്കി ഇന്നലെയും ഇറാൻ ഡ്രോണുകളെത്തി. ഡ്രോണുകള്‍ വിജയകരമായി ചെറുത്തെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഊദി അറേബ്യയിലെ അല്‍ഖര്‍ജ് ഗവര്‍ണറേറ്റിന്റെ കിഴക്കന്‍ മേഖലയില്‍ ഒരു ക്രൂയിസ് മിസൈലും റിയാദിന്റെ കിഴക്കന്‍ മേഖലയില്‍ മൂന്ന് ഡ്രോണുകളും സഊദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു.
കുവൈത്തിലും ഇതോടൊപ്പം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. കുവൈത്തിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും വരും മണിക്കൂറുകളിലും ഇത് തുടരുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി കുവൈത്തിലെ യു.എസ് സൈനിക താവളങ്ങളില്‍ കരസേനയുടെ നിരവധി ഡ്രോണുകള്‍ ആക്രമണം നടത്തിയതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നതോടെ കുവൈത്തിലെ യു.എസ് എംബസി അടച്ചുപൂട്ടി. ആക്രമണത്തില്‍ ആറ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."