മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ; സ്വകാര്യബസുകൾ നിയമലംഘനംആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ സർക്കാർ കർശന നടപടികളിലേക്ക്. സമീപകാലത്തായി സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിശോധന കർക്കശമാകുമ്പോൾ മാത്രം നിയമം പാലിക്കുകയും, പിന്നീട് പഴയ ശൈലിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും രീതിയിൽ മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവുകൾ നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാർക്ക് പൊലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന വേളയിൽ ജീവനക്കാർ നിർബന്ധമായും ഈ രേഖ ഹാജരാക്കണം. കാമറ, ജി.പി.എസ്, സ്പീഡ് ഗവേണർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത ബസുകൾക്കെതിരേയും നടപടി ഉണ്ടാകും.
newsമത്സരയോട്ടം തടയുന്നതിന്റെ ഭാഗമായി ജിയോ ഫെൻസിങ് സംവിധാനം കൊണ്ടുവരാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. നിലവിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കാനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാനുമാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്. നിയമലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി ഉണ്ടാകുകയെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."