നിതീഷിന്റെ പടിയിറക്കം; അമിത് ഷായുടെ തന്ത്രപരമായ നീക്കത്തിൽ ബിഹാറിൽ വഴിമാറി നിതീഷ് കുമാർ, പകരം രാജ്യസഭയിലേക്ക്
ന്യൂഡൽഹി: ബിഹാർ രാഷ്ട്രീയത്തിൽ വീണ്ടും നിർണ്ണായക വഴിത്തിരിവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ അതീവ രഹസ്യമായ നീക്കങ്ങൾക്കൊടുവിൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങാൻ നിതീഷ് കുമാർ സമ്മതിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് 'പൾട്ടു റാം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചത്.
അമിത് ഷായുടെ മാസ്റ്റർ പ്ലാൻ
മൂന്നാം മോദി സർക്കാരിന് എന്നും വെല്ലുവിളിയായിരുന്ന നിതീഷ് കുമാറിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം കൃത്യമായ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. നിതീഷിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടതില്ലെന്ന് ബിജെപി നിലപാടെടുത്തു. തുടർന്ന് ജെഡിയു നേതാക്കളായ രാജീവ് രഞ്ജൻ സിംഗ്, സഞ്ജയ് ഝാ, വിജയ് കുമാർ ചൗധരി എന്നിവരുമായി അമിത് ഷാ നേരിട്ട് സംസാരിച്ചാണ് ധാരണയിലെത്തിയത്.
ധാരണയിലെ പ്രധാന കാര്യങ്ങൾ:
നിലവിലെ ഒഴിവിലേക്ക് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കും. പാർലമെന്റംഗമാകണമെന്ന നിതീഷിന്റെ പഴയ ആഗ്രഹവും ബിജെപി ഇതിനായി ഉപയോഗിച്ചു.നിതീഷിന്റെ മകൻ നിഷാന്തിനെ ബിഹാർ സർക്കാരിൽ ഉൾപ്പെടുത്താൻ ധാരണയായി. നിഷാന്തിന് ഉപമുഖ്യമന്ത്രി പദവി ലഭിക്കാനാണ് സാധ്യത.ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതോടെ പകരം ജെഡിയുവിന് സംസ്ഥാന മന്ത്രിസഭയിൽ എട്ട് മന്ത്രിസ്ഥാനങ്ങൾ കൂടി ലഭിക്കും.
നേതാക്കളുടെ എതിർപ്പും നിതീഷിന്റെ സമ്മതവും
ആദ്യം നിഷാന്ത് നേതൃനിരയിലേക്ക് വരുന്നതിനെ ചില ജെഡിയു നേതാക്കൾ എതിർത്തിരുന്നു. നിഷാന്ത് രാജ്യസഭയിലേക്ക് പോകട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ നിതീഷ് കുമാർ തന്നെ രാജ്യസഭയിലേക്ക് മാറുന്നതാണ് ഉചിതമെന്ന് നേതാക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. നിതീഷിന്റെ കുടുംബാംഗങ്ങൾ ഈ തീരുമാനത്തെക്കുറിച്ച് വൈകിയാണ് അറിഞ്ഞതെങ്കിലും, നിതീഷ് കുമാർ വഴങ്ങിയതോടെ മാറ്റം ഉറപ്പായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 85 സീറ്റും ബിജെപി 89 സീറ്റും നേടിയാണ് എൻഡിഎ സഖ്യം അധികാരം പിടിച്ചത്. പുതിയ മാറ്റത്തോടെ ബിഹാറിൽ ബിജെപി മുഖ്യമന്ത്രിയും ജെഡിയുവിന് നിർണ്ണായക സ്വാധീനവുമുള്ള പുതിയ ഭരണക്രമം നിലവിൽ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."