'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി സി.പി.എം - ബി.ജെ.പി തർക്കം രൂക്ഷമാകുന്നു. കോർപ്പറേഷൻ ഭരണസമിതിയെ തള്ളിയും മേയർക്ക് മറുപടി നൽകിയും മന്ത്രി വി. ശിവൻകുട്ടി നേരിട്ട് രംഗത്തെത്തിയതോടെ വിഷയം പുതിയ രാഷ്ട്രീയ തലത്തിലേക്ക് നീങ്ങി.
കോർപ്പറേഷന് മുകളിലാണ് സർക്കാരെന്ന് മന്ത്രി
നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്നും അക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. "കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുമെന്നും" അദ്ദേഹം തുറന്നടിച്ചു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന ബി.ജെ.പി നേതാവ് വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. പരാതികൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
ഡിവൈഎഫ്ഐ - ബിജെപി പോര്
ശുചീകരണത്തിലെ വീഴ്ച ആരോപിച്ച് ബി.ജെ.പി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ തങ്ങൾ നേരിട്ടിറങ്ങി വൃത്തിയാക്കുമെന്നാണ് ഡി.വൈ.എഫ്.ഐയുടെ വെല്ലുവിളി. എന്നാൽ, ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു. നഗരം ക്ലീനാക്കിയെന്ന കോർപ്പറേഷൻ അവകാശവാദം നിലനിൽക്കെത്തന്നെ ക്ഷേത്ര പരിസരത്തും ഇടറോഡുകളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിവാദങ്ങളുടെ തുടർച്ച
പൊങ്കാലയ്ക്ക് മുൻപ് കുടിവെള്ള ക്ഷാമവും പാർക്കിംഗ് ഫീസും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാലിന്യ നീക്കത്തിലെ വീഴ്ചയും രാഷ്ട്രീയ ആയുധമാകുന്നത്. ഉദ്യോഗസ്ഥരിൽ ചിലർ മനഃപൂർവ്വം വീഴ്ച വരുത്തിയോ എന്ന സംശയവും ഉയരുന്നുണ്ട്. നഗരസഭയിലെ ബി.ജെ.പി ഭരണസമിതിയെ പ്രതിരോധത്തിലാക്കാൻ ശുചീകരണത്തിലെ പോരായ്മകൾ സി.പി.എം സജീവമായി ഉയർത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."