ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ കൊച്ചിയിൽ അറസ്റ്റിൽ; ഭീകരബന്ധം സംശയിച്ച് എൻഐഎയും രംഗത്ത്
കൊച്ചി: ഭൂട്ടാനിൽ നിന്ന് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തുന്ന വൻ റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ബംഗാൾ സ്വദേശി ബിശ്വദീപിനെ കസ്റ്റംസ് പിടികൂടി. 'ഓപ്പറേഷൻ നംഖോർ' എന്ന പേരിൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ നീക്കത്തിനൊടുവിൽ ബംഗാളിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിപ്രോയിലെ സീനിയർ എൻജിനീയറായ ബിശ്വദീപ് ആണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഈ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
തട്ടിപ്പിന്റെ രീതി:
ഭൂട്ടാനിൽ നിന്ന് നികുതി നൽകാതെ ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാജരേഖകൾ ചമച്ച് റീ-രജിസ്‌ട്രേഷൻ നടത്തുകയാണ് ആദ്യ ഘട്ടം. തുടർന്ന് ഇവ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യും. അസമിൽ നിന്ന് ഇയാളുടെ നാല് കൂട്ടാളികളെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
പ്രമുഖർ കുടുങ്ങും; ലഹരിക്കടത്തും രാജ്യവിരുദ്ധതയും:
സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ പ്രമുഖരുടെ പേരുകളും ഈ കേസിന്റെ അന്വേഷണ പരിധിയിലുണ്ട്.വൻ കണ്ടെയ്‌നറുകളിൽ വാഹനങ്ങൾ കടത്തുന്നതിനിടയിൽ ലഹരിമരുന്നും കടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വാഹനക്കടത്തിന് പിന്നിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നുണ്ട്.
കേരളം പ്രധാന വിപണി:
ഈ റാക്കറ്റ് മാത്രം ഏകദേശം 500-ലധികം വാഹനങ്ങൾ രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ചത് കേരളത്തിലാണ്. ഇതിനോടകം 50-ലധികം വാഹനങ്ങൾ കേരളത്തിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു കഴിഞ്ഞു. ആർടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ സഹായവും ഈ സംഘത്തിന് ലഭിച്ചിരുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."