ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ
കായംകുളം: ഉത്സവ സീസൺ പ്രമാണിച്ച് കായംകുളം ഭാഗത്തെ ക്ഷേത്രപരിസരങ്ങളിൽ ലഹരിവിൽപന നടത്തിവന്ന യുവാവ് പിടിയിൽ. പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് കച്ചവടം നടത്തിയിരുന്ന മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പൊലിസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ വലയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പ്രതിയുടെ രീതി:
വർഷങ്ങളോളം ഗൾഫിലായിരുന്ന റിയാസ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ലഹരി ഇടപാടുകളിലേക്ക് തിരിഞ്ഞത്. ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ അവിടെ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.2,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് 5,000 രൂപയ്ക്കാണ് ഇയാൾ മറിച്ചുവിറ്റിരുന്നത്.കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് പ്രതി എത്തിച്ചുനൽകിയിരുന്നത്.
അന്വേഷണവും അറസ്റ്റും:
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന റിയാസിനെ ലോഡ്ജ് മുറിയിൽ വെച്ചാണ് പൊലിസ് പിടികൂടിയത്. കായംകുളം ഡിവൈഎസ്പി ബിനുകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
കരീലകുളങ്ങര പൊലിസ് ഇൻസ്പെക്ടർ നോബിൾ പി.ജെ, എസ്.ഐമാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സി.പി.ഒമാരായ സുരേഷ്, ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് കൈമാറിയ ഉറവിടങ്ങളെക്കുറിച്ച് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."