മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് ആസിഡ് കഴിച്ച് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. രണ്ട് ആപ്പുകളിൽ നിന്നായി ആനന്ദ് 40,000 രൂപ ലോൺ എടുത്തിരുന്നു. പിന്നാലെ ക്രൂരമായ സൈബർ ആക്രമണം നടന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാനാണ് ആനന്ദ് ലോൺ എടുത്തതെന്ന് സുഹൃത്തുക്കൾ പറയുന്നു. രണ്ട് ആപ്പുകളിൽ നിന്നായി 19,000 രൂപയും 21,000 രൂപയുമാണ് വാങ്ങിയത്. ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. മരിച്ച ദിവസം രാവിലെ മുതൽ ആനന്ദിന്റെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. 30,000 രൂപ ഉടൻ നൽകിയില്ലെങ്കിൽ അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ആനന്ദിന്റെ ഫോൺ സംഘം ഹാക്ക് ചെയ്തതായും കോൺടാക്റ്റ് ലിസ്റ്റ് കൈക്കലാക്കിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. മരണശേഷവും അവന്റെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ട്രൂകോളർ പരിശോധിച്ചപ്പോൾ ബീഹാർ, രാജസ്ഥാൻ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കോളുകൾ വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
മാർച്ച് നാലിന് ജോലി ചെയ്തിരുന്ന ടയർ ഷോപ്പിന് പിന്നിൽ വെച്ചാണ് ആനന്ദ് റബ്ബർ പാലിൽ ഒഴിക്കുന്ന ഫോമിക് ആസിഡ് കുടിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെ 7:30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആളായിരുന്നില്ല അവൻ. 21 വയസേ അവനുള്ളൂ. ആ ഭീഷണി താങ്ങാൻ അവന് കഴിഞ്ഞില്ല എന്ന് ബന്ധുവായ അജിത്ത് പറയുന്നു.
സംഭവത്തിൽ ആര്യനാട് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലിസിന്റെ തീരുമാനം. സമാനമായ പരാതികൾ മുൻപും ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Anand, a 21-year-old from Aryanad, tragically ended his life following relentless harassment from online loan app agents. Despite borrowing ₹40,000 to help with family financial issues, he faced severe threats when he couldn't repay.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."