ക്രിപ്‌റ്റോ ഇടപാടിൽ 13 ലക്ഷം ദിർഹം നഷ്ടമായി; പ്രവാസിക്ക് തുണയായി ദുബൈ കോടതി
ദുബൈ: ഡിജിറ്റൽ കറൻസി ഇടപാടിന്റെ മറവിൽ ഏഷ്യൻ പൗരനിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്ത കേസിൽ നിർണായക വിധിയുമായി ദുബൈ കോടതി. വഞ്ചനയിലൂടെ കൈക്കലാക്കിയ 1.29 മില്യൺ ദിർഹം (ഏകദേശം 2.9 കോടി രൂപ) ഇരയ്ക്ക് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. പ്രതിക്ക് ക്രിമിനൽ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ സിവിൽ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
സിനിമയെ വെല്ലുന്ന രീതിയിലുള്ള ആസൂത്രിതമായ തട്ടിപ്പാണ് കേസിൽ നടന്നത്. ക്രിപ്‌റ്റോകറൻസി വാലറ്റുള്ള പരാതിക്കാരനെ സമീപിച്ച് വലിയ തുകയ്ക്ക് ഡിജിറ്റൽ കറൻസി വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചാണ് പ്രതി വല വിരിച്ചത്. ഇരയുടെ വിശ്വാസം പിടിച്ചുപറ്റാനായി താൻ അയച്ചതാണെന്ന് അവകാശപ്പെട്ട് ചില അറബ് വംശജരെ ഇടനിലക്കാരായി ഇരയുടെ ഓഫീസിലേക്ക് പ്രതി ആദ്യം അയച്ചു. തുടർന്ന് അടുത്ത ദിവസം നേരിട്ടെത്തിയ പ്രതി, തന്റെ പക്കൽ വലിയ തുകയുണ്ടെന്ന് ബോധ്യപ്പെടുത്താൻ പണം പ്രദർശിപ്പിക്കുകയും ചെയ്തു.
പ്രതിയുടെ വാക്കുകൾ വിശ്വസിച്ച പരാതിക്കാരൻ 1,291,500 ദിർഹം മൂല്യമുള്ള ക്രിപ്‌റ്റോ ആസ്തികൾ പ്രതിയുടെ വാലറ്റിലേക്ക് കൈമാറി. എന്നാൽ വാഗ്ദാനം ചെയ്ത പണം നൽകാതെ ഡിജിറ്റൽ ആസ്തികളുമായി പ്രതി ഉടൻ തന്നെ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലൂടെ ദുബൈ പോലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വഞ്ചനാപരമായ മാർഗങ്ങളിലൂടെ സ്വത്ത് കൈക്കലാക്കിയതിനാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.
കേസ് പരിഗണിച്ച ക്രിമിനൽ കോടതി പ്രതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും തട്ടിയെടുത്ത തുക ഇരയ്ക്ക് നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനിടെ, ലൈസൻസില്ലാതെ വെർച്വൽ അസറ്റ് ഇടപാടുകൾ നടത്തിയതിന് പരാതിക്കാരനും കോടതി തുടക്കത്തിൽ പിഴ ചുമത്തിയിരുന്നു. എന്നാൽ കാസേഷൻ കോടതി ഈ ശിക്ഷ റദ്ദാക്കി കേസിൽ പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. അംഗീകൃത ലൈസൻസില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും നിയമപരമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
a dubai court has ruled in favor of an expatriate who lost 1.3 million dirhams in a cryptocurrency transaction. the verdict ordered compensation, highlighting the legal protection available for victims of financial fraud in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."