ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി ലോക്‌സഭ; പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
ഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബുധനാഴ്ച സഭയിൽ നടന്ന നാടകീയ നീക്കങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്.
പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. സ്പീക്കർ സഭയുടെ നിഷ്പക്ഷനായ കാവൽക്കാരനാണെന്നും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും പ്രതിനിധീകരിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ കഴിഞ്ഞ 75 വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് സ്പീക്കർക്കെതിരെ ഇത്തരമൊരു പ്രമേയം വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ അനുസരിച്ചാണ് സഭ നടക്കേണ്ടതെന്നും ഏതെങ്കിലും പാർട്ടിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കറുടെ നിലപാടുകൾ പക്ഷപാതപരമാണെന്നാരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി എത്തിയത്. സ്പീക്കർ ഭരണകക്ഷിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ആളായി മാറിയെന്ന് ആർജെഡി എംപി അഭയ്കുമാർ സിൻഹ വിമർശിച്ചു. ഒറ്റ ദിവസം 140-ഓളം എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ സഭയിലെ ക്യാമറകൾ ബോധപൂർവ്വം മാറ്റുന്നുവെന്നും പ്രസംഗങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും ജെഎംഎം എംപി വിജയ് കുമാർ ഹാൻസ്‌ദക് ആരേപിച്ചു. സ്പീക്കറുടെ പ്രവർത്തനം ഒരു വശത്തേക്ക് മാത്രം കാറ്റ് നൽകുന്ന ടേബിൾ ഫാനിന് തുല്യമാണെന്ന് എൻസിപി (എസ്പി) എംപി ബജ്രംഗ് മനോഹർ സോൻവാനെ ആരോപിച്ചു.
പ്രമേയം തള്ളിയതിന് പിന്നാലെ ബഹളം തുടർന്നതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും സമ്മേളിക്കും.
The No-Confidence Motion moved by the opposition against Lok Sabha Speaker Om Birla was defeated by a voice vote on Wednesday. The session witnessed high-voltage drama and intense protests from opposition benches before the motion was eventually rejected.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."