16 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; മെസിക്ക് ശേഷം ഇംഗ്ലീഷ് ടീമിനെ വെട്ടി റയൽ ക്യാപ്റ്റൻ
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഹോം ടീമിന്റെ വിജയം.
ക്യാപ്റ്റൻ ഫെഡറിക്കോ വാൽവെർദെയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്റെ വാൽവെർദെ മൂന്ന് ഗോളുകൾ സിറ്റിയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടി.മത്സരത്തിന്റെ 20, 27, 42 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകൾ പിറന്നത്.
ചാമ്പ്യൻസ് ലീഗിൽ ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിനെതിരെ ആദ്യ പകുതിയിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് വാൽവെർദെ. ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയായിരുന്നു. 2010ൽ ബാഴ്‌സലോണയിൽ കളിക്കുന്ന സമയങ്ങളിൽ ആഴ്സണലിനെതിരെയാണ് ആദ്യ പകുതിയിൽ മെസിയുടെ ഹാട്രിക് പിറന്നത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും റയൽ പ്രതിരോധം മറികടക്കാൻ സാധിച്ചിട്ടില്ല. ഒമ്പത് ഷോട്ടുകളാണ് പെപ് ഗ്വാർഡിയോളയും സംഘവും റയലിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ അഞ്ചു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. റയൽ 11 ഷോട്ടുകളിൽ ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചു.
ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും കൊമ്പുകോർത്തിരുന്നു. അന്ന് 2-1ന് സിറ്റിക്കൊപ്പമായിരുന്നു ജയം. ഇപ്പോൾ പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിൽ ഈ തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് റയൽ. മാർച്ച് 18നാണ് റയലും സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുന്നത്.
ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫിൽ ബെൻഫിക്കയെ തോൽപിച്ചാണ് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടിയ റയൽ രണ്ടാം പാദത്തിൽ ബെൻഫിക്കയെ 2-1ന് തോൽപിച്ചായിരുന്നു പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.
അതേസമയം ലാലിഗയിൽ ബാഴ്‌സലോണക്കൊപ്പം പോരാട്ടം തുടരുന്ന റയൽ മാഡ്രിഡ് മികച്ച ഫോമിലാണ്. ലാലിഗയിൽ അവസാനമായി കളിച്ച മത്സരത്തിൽ സെൽറ്റ വിഗോക്കെതിരേ 2-1 ന്റെ ജയം നേടിയാണ് റയൽ മാഡ്രിഡ് വരുന്നത്. 27 മത്സരത്തിൽ നിന്ന് 63 പോയിന്റുള്ള റയൽ മാഡ്രിഡ് ലാലിഗ പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."