കെ. സുധാകരന് നിയമസഭയിലേക്ക് സീറ്റില്ല; പകരക്കാരനെ സുധാകരന് തന്നെ നിശ്ചയിക്കാം: കെപിസിസി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ മത്സരിക്കില്ലെന്ന് ഉറപ്പായി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയം കർശനമാക്കിയതോടെയാണ് സുധാകരന് സീറ്റ് നിഷേധിക്കപ്പെട്ടത്. ഇക്കാര്യം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഔദ്യോഗികമായി സുധാകരനെ അറിയിച്ചു.
കണ്ണൂർ മണ്ഡലത്തിൽ സുധാകരന് പകരം ആര് മത്സരിക്കണമെന്ന് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്ന 'ഒത്തുതീർപ്പ് ഫോർമുല'യാണ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരൻ നിർദ്ദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കുമെന്ന് കെപിസിസി വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചർച്ചകൾ പുരോഗമിക്കവെയാണ് കെപിസിസി ഔദ്യോഗികമായി കെ. സുധാകരൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്. തന്റെ അതൃപ്തി പരസ്യമാക്കി സുധാകരൻ ഇന്നലെയാണ് ഡൽഹിയിൽ നിന്നും മടങ്ങിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമ്പോൾ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന ധാരണയുണ്ടായിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നുമാണ് സുധാകരൻ അനുകൂലികളുടെ വാദം.
സുധാകരനെ ഒഴിവാക്കിയതിനെതിരെ കണ്ണൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധാകരനെ മത്സരിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അണികൾ നൽകുന്നത്. എന്നാൽ, മറ്റു എംപിമാരും സമാന ആവശ്യവുമായി രംഗത്തെത്തിയതോടെ സുധാകരന് മാത്രമായി ഇളവ് നൽകാൻ നേതൃത്വം തയ്യാറായില്ല.
സുധാകരന് അതൃപ്തിയില്ലെന്നും നാട്ടിലെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം മടങ്ങിയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകാരിക കുറിപ്പുമായി സുധാകരൻ
സീറ്റ് നിഷേധിക്കപ്പെട്ടെന്ന വാർത്തകൾക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം ഓർമ്മിപ്പിച്ച് കെ. സുധാകരൻ ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു.
"ത്രിവർണ്ണ പതാക നെഞ്ചിലേറ്റി എന്നും കോൺഗ്രസിന്റെ മുൻനിരയിലുണ്ടാകും. സഹപ്രവർത്തകരുടെ ചോര വീണ മണ്ണിൽ തലയുയർത്തി തന്നെ നിൽക്കും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല എന്ന് തുടങ്ങിയ വൈകാരിക കുറിപ്പ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂരിലെ പകരക്കാരന്റെ കാര്യത്തിൽ സുധാകരന്റെ നിലപാട് ഇനി നിർണ്ണായകമാകും.
The KPCC (Kerala Pradesh Congress Committee) has officially informed senior leader and former state president K. Sudhakaran that he will not be granted a seat to contest in the upcoming 2026 Assembly elections. The decision follows the party's high command policy that sitting MPs should not contest for the state assembly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."