കുടിവെള്ളവും ഭക്ഷണവും തീരുന്നു, സഹായിക്കണേ... ഇറാന്‍ തുറമുഖത്ത് കുടുങ്ങിയ ഇന്ത്യന്‍ നാവികരുടെ ദുരിത സന്ദേശം പുറത്ത്
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിലെ വിവിധ തുറമുഖങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുടിവെള്ളവും ഭക്ഷണവും തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ച് നാവികര്‍ മേലുദ്യോഗസ്ഥര്‍ക്കും മറ്റ് അധികൃതര്‍ക്കും അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയാണ്. ഫോര്‍വേഡ് സീമെന്‍സ് യൂനിയന്‍ ഓഫ് ഇന്ത്യയ്ക്കാണ് നാവികരുടെ വിഡിയോ, വാട്‌സ്ആപ് സന്ദേശങ്ങള്‍ ലഭിച്ചത്.
സ്‌ഫോടന ശബ്ദങ്ങളുടെയും തീജ്വാലകളുടെയും പശ്ചാത്തലത്തില്‍, തങ്ങളെ എത്രയും വേഗം രക്ഷിക്കണമെന്ന് നാവികര്‍ വിഡിയോയിലൂടെ അഭ്യർഥിക്കുന്നുണ്ട്. ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന 20 ഇന്ത്യക്കാരാണ് ഒരു വിഡിയോയിലുള്ളത്. യുദ്ധം ആരംഭിച്ച ശേഷം ഏകദേശം ആയിരത്തോളം ഇന്ത്യന്‍ നാവികര്‍ ഇറാന്റെ വിവിധ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി എഫ്.എസ്.യു.ഐ ജനറല്‍ സെക്രട്ടറി മനോജ് യാദവ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ 120ഓളം പേര്‍ യൂനിയനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ നാവികന്‍ അഭിജിത്ത് ഗുയ്രെുടെ വാട്‌സ്ആപ് സന്ദേശവും യൂനിയന്‍ പുറത്തുവിട്ടു. യു.എ.ഇ ആസ്ഥാനമായ കമ്പനിയുടെ സ്പീഡ് ബോട്ടില്‍ ഏഴ് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. കമ്പനിയോ ഏജന്‍സികളോ പ്രതികരിക്കുന്നില്ലെന്നും ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ദുബൈയിലേക്ക് വിമാനങ്ങള്‍ അയക്കുന്നുണ്ടെന്നറിയാമെന്നും തങ്ങളെയും നാട്ടിലെത്തിക്കാന്‍ അടിയന്തരമായി സഹായിക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്.
എന്തു സംഭവിക്കുമെന്ന് ഭയമുണ്ടെന്നും ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് ചീഫ് ഓഫിസര്‍ അരവിന്ദ് ശുക്ലയും എം.വി റെയ്ഫയിലെ 16 ജീവനക്കാരും സന്ദേശമയച്ചിട്ടുണ്ട്. ബന്ദര്‍ അബ്ബാസ്, സിരി ദ്വീപ്, ബിക് ഇറാന്‍ തുറമുഖം, ലാവന്‍ ദ്വീപ് എന്നിവിടങ്ങളിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. വാണിജ്യ കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടാകുന്നതിനാല്‍ ചരക്കുനീക്കം നിലച്ചതാണ് ഇവരുടെ ഭക്ഷണവും വെള്ളവും മുടങ്ങാന്‍ കാരണമായത്.
ഈ മാസം നാലുമുതല്‍ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ ശക്തമായ സമ്മർദം ചെലുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മനോജ് യാദവ് കുറ്റപ്പെടുത്തി. ഇറാനിലെ ഇന്ത്യന്‍ അംബാസഡറുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് യൂനിയന്റെ ഇപ്പോഴത്തെ ശ്രമം. ഗള്‍ഫ് മേഖലയില്‍ 778 നാവികരുള്ള 28 ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഈ മാസം 11ന് തുറമുഖ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതില്‍ 24 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തും നാലെണ്ണം കിഴക്ക് ഭാഗത്തുമാണ്.
Distressing videos and messages from Indian sailors stranded in Iran's ports due to the West Asia conflict have surfaced, highlighting their dire situation with dwindling food and water supplies. The sailors have appealed to authorities for urgent assistance, with their pleas being shared by the Forward Seamen's Union of India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."