പാചകവാതക വിതരണം നിലച്ചു; സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും പൂട്ടി
കൊച്ചി: പാചകവാതക വിതരണം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും അടച്ചു. അരലക്ഷത്തോളം ഹോട്ടലുകളാണ് നാലു ദിവസമായി അടച്ചുപൂട്ടിയത്. വിഭവങ്ങൾ വെട്ടിക്കുറച്ച ഹോട്ടലുകളും നിരവധിയാണ്. അതിനിടെ, ചില ഹോട്ടലുകൾ ഉയർന്ന നിരക്കിൽ കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടറുകൾ വാങ്ങിയതിനെ തുടർന്ന് 25 ശതമാനം നിരക്ക് കൂട്ടി വിഭവങ്ങൾ വിൽപന നടത്തിയെന്നും പരാതി ഉയർന്നു. നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. ഇന്നലെ കൂടുതൽ കാന്റീനുകളും കാറ്ററിങ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തനം നിർത്തിവച്ചു.
മൂവായിരത്തോളം വരുന്ന കാറ്ററിങ് സ്ഥാപനങ്ങളിൽ പകുതിയിലേറെയും പ്രവർത്തനം നിർത്തി. ഇഫ്താർ, പെരുന്നാൾ, വിവാഹം തുടങ്ങിയവയ്ക്ക് നേരത്തെ സ്വീകരിച്ച ഓർഡറുകളും റദ്ദ് ചെയ്തു. അതിനിടെ, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിതരണവും താറുമാറായി. ആവശ്യത്തിന് സ്റ്റോക്ക് ലഭിക്കുന്നില്ലെന്നാണ് ഏജൻസി ഉടമകൾ പറയുന്നത്. ഇന്നലെ ബുക്കിങ് സംവിധാനവും നിലച്ചു. രാവിലെ മുതൽ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഫോൺ കണക്ട് ചെയ്യാനാകുന്നില്ല. ഏജൻസികൾ ഫോൺ എടുത്തില്ലെന്നും പരാതി ഉയർന്നു. അതിനിടെ, സിലിണ്ടറുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞതായും വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ഗ്രാമങ്ങളിൽ സിലിണ്ടർ ലഭിച്ച് 45 ദിവസത്തിനുശേഷവും നഗരങ്ങളിൽ 25 ദിവസത്തിന് ശേഷവും മാത്രമേ ബുക്കിങ് സ്വീകരിക്കൂവെന്ന പുതിയ നിബന്ധനയും ഉപഭോക്താക്കളെ കുഴക്കുന്നുണ്ട്. കരിഞ്ചന്തയിൽ വാണിജ്യ സിലിണ്ടറുകൾ ലഭിക്കാൻ നിലവിൽ അയ്യായിരം രൂപയാണ് ഈടാക്കുന്നത്. ഹോട്ടലുകൾ പൂട്ടിയതിനെ തുടർന്ന് നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി.
The LPG shortage has led to the closure of around 50% of Kerala's hotels, with many cutting down on menu items. Some hotels have hiked prices by 25% after buying cylinders at black market rates, sparking customer complaints
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."