സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച
കണ്ണൂർ: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നേരിട്ട് രംഗത്ത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സുധാകരനുമായി ഫോണിൽ സംസാരിച്ചു.
തന്റെ അതൃപ്തി സുധാകരൻ കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന അദ്ദേഹവുമായി നേരിട്ട് ചർച്ച നടത്തുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്. സ്ഥാനാർഥി ചർച്ചകൾക്കിടെ അതൃപ്തി പ്രകടിപ്പിച്ച് ഡൽഹിയിൽ നിന്ന് മടങ്ങിയ സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ നേരിട്ട് എത്തിയിരിക്കുകയാണ്
നിലവിലെ എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതു സംബന്ധിച്ചുള്ള എല്ലാവരുടെയും തീരുമാനം സണ്ണി ജോസഫ് വഴി സുധാകരനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് ഇല്ലെന്ന് സുധാകരനെ അറിയിച്ചതിന് പിന്നാലെ കണ്ണൂർ സീറ്റിൽ സുധാകരൻ നിർദ്ദേശിക്കുന്ന ആരെയും സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവും കെ.പി.സി.സി മുന്നോട്ടുവെച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോൾ, നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ അനുവദിക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയിരുന്നു എന്നാണ് സുധാകരൻ അനുകൂലികളുടെ വാദം. ഈ വാഗ്ദാനം പാലിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന നിർണ്ണായക കൂടിക്കാഴ്ചയോടെ സുധാകരൻ വഴങ്ങുമോ അതോ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.
the congress high command has directly intervened to resolve a growing dispute with senior leader k. sudhakaran over candidate selection for the upcoming assembly elections. following sudhakaran's public expression of discontent regarding the party's "no-mp" rule for assembly polls, aicc president mallikarjun kharge and other senior leaders reached out to him via telephone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."