ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ
ഇരിക്കൂർ: ഉത്തരമലബാറിനെ നടുക്കിയ കുഞ്ഞാമിന വധക്കേസിൽ പത്ത് വർഷത്തിന് ശേഷം പ്രതികളെ പൊലിസ് പിടികൂടി. കേസിൽ ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെയാണ് മധ്യപ്രദേശിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2016-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇവരെ അതിസാഹസികമായാണ് അന്വേഷണ സംഘം വലയിലാക്കിയത്.
2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സ്വദേശിനി കുഞ്ഞാമിന സ്വന്തം ക്വാർട്ടേഴ്സിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വൈകിട്ട് ജോലി കഴിഞ്ഞ് മകൻ ഉമ്മർ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ശരീരമാസകലം 19 കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനിലധികം സ്വർണാഭരണങ്ങൾ പ്രതികൾ കവർന്നിരുന്നു. രാവിലെ 8 മണിക്കും 9.30 നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കൊലപാതകം നടക്കുന്നതിന് ഒരു മാസം മുൻപാണ് പ്രതികൾ കുഞ്ഞാമിനയുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. വ്യാജ പേരും മേൽവിലാസവും നൽകിയായിരുന്നു താമസം. കൃത്യം നടത്തിയ ദിവസം രാവിലെ തന്നെ ഇവർ സ്ഥലം വിട്ടിരുന്നു.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മഹാരാഷ്ട്രയിലേക്ക് കടന്നതായി അന്ന് തന്നെ സൂചന ലഭിച്ചിരുന്നു. എങ്കിലും തിരിച്ചറിയൽ രേഖകൾ വ്യാജമായതിനാൽ ഇവരെ കണ്ടെത്തുക പൊലിസിന് വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ ശാസ്ത്രീയമായ തെളിവുകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
പ്രതികളെ കണ്ണൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് പൊലിസ് അറിയിച്ചു.
on april 30, 2016, a woman named kunjamina was found murdered inside her quarters in irikkur, kannur. she had been stabbed 19 times, and over 10 sovereigns of gold ornaments were stolen from her body. the crime was discovered by her son when he returned from work.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."