യു.എ.ഇയിൽ നിന്നുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ തുണയാകുന്നത് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക്; പ്രശംസിച്ചു യു.എൻ
ദുബൈ: ആഗോളതലത്തിൽ ജീവകാരുണ്യ ഫണ്ടുകളിൽ വൻ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ യു.എ.ഇയിൽ നിന്നും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് വലിയൊരു ആശ്വാസമായി മാറിയെന്ന് യു.എൻ അഭയാർത്ഥി ഏജൻസി (യു.എൻ.എച്ച്.സി.ആർ). ഫണ്ട് പ്രതിസന്ധിക്കിടയിൽ ഇത്തരം സംഭാവനകൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഏജൻസിയുടെ ഇസ്ലാമിക് ഫിലാന്ത്രോപ്പി വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൽ യു.എ.ഇയിലെയും മറ്റ് മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) രാജ്യങ്ങളിലെയും ദാതാക്കളിൽ നിന്നായി 39.4 ദശലക്ഷം ഡോളർ സകാത്ത്, സ്വദഖ ഇനത്തിൽ സമാഹരിച്ചതായി യു.എൻ.എച്ച്.സി.ആർ ജി.സി.സി സീനിയർ അഡ്വൈസറും പ്രതിനിധിയുമായ ഡോ. ഖാലിദ് ഖലീഫ പറഞ്ഞു. ഇത് 25 രാജ്യങ്ങളിലായുള്ള പത്ത് ലക്ഷത്തിലധികം അഭയാർത്ഥികൾക്കാണ് തുണയായത്. ഇതിൽ 60 ശതമാനവും സകാത്ത് ഫണ്ടായിരുന്നു. 17 രാജ്യങ്ങളിലെ 5,79,000-ത്തിലധികം ആളുകൾക്ക് ഈ സകാത്ത് ഫണ്ട് നേരിട്ട് പ്രയോജനപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എൻ.എച്ച്.സി.ആർ അഭയാർത്ഥി സകാത്ത് ഫണ്ട് വഴി വിതരണം ചെയ്യുന്ന തുക പ്രധാനമായും അഭയാർത്ഥികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഉപയോഗിക്കുന്നത്. നേരിട്ടുള്ള ധനസഹായമായി നൽകുന്ന ഈ തുക ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ തുടങ്ങിയ അടിയന്തര അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കാൻ കുടുംബങ്ങളെ സഹായിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യു.എൻ ഏജൻസി
സമീപകാലത്തെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് യു.എൻ.എച്ച്.സി.ആർ ഇപ്പോൾ നേരിടുന്നത്. ആഗോളതലത്തിൽ യുഎസ് ഫണ്ട് വെട്ടിക്കുറച്ചതിനാൽ പല സേവനങ്ങളും നിർത്തിവെക്കാനും ജീവനക്കാരുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാനും ഏജൻസി നിർബന്ധിതരായിട്ടുണ്ട്. 2025-ൽ 3.5 ബില്യൺ ഡോളർ മാത്രമാണ് ഏജൻസിക്ക് ലഭിച്ചത്. ഇത് 2024-നെ അപേക്ഷിച്ച് 1.4 ബില്യൺ ഡോളർ (28 ശതമാനം) കുറവാണ്.
ഫണ്ട് കുറഞ്ഞതോടെ ഈജിപ്ത്, അഫ്ഗാനിസ്ഥാൻ, ലെബനാൻ, ചാഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികൾ പലതും നിർത്തിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. ഇത് ഏകദേശം 1.16 കോടി അഭയാർത്ഥികൾക്ക് ലഭിച്ചിരുന്ന നേരിട്ടുള്ള സഹായങ്ങളെ ഇല്ലാതാക്കും. അഭയാർത്ഥികൾക്കുള്ള ധനസഹായത്തിൽ 60 ശതമാനവും പാർപ്പിട പദ്ധതികളിൽ 40 ശതമാനവും ആരോഗ്യ മേഖലയിൽ 35 ശതമാനവും വിദ്യാഭ്യാസ പദ്ധതികളിൽ 34 ശതമാനവും വെട്ടിക്കുറവ് വന്നിട്ടുണ്ട്.
യു.എ.ഇയുടെ പിന്തുണ നിർണായകം
അഭയാർത്ഥി ക്ഷേമത്തിനായി യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച പ്രവർത്തനങ്ങളാണ് ഏജൻസി നടപ്പിലാക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI) വഴി 2025-ൽ മാത്രം 70,000-ത്തോളം പേർക്ക് അടിയന്തര സഹായങ്ങളും ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ കഴിഞ്ഞു.
ഷാർജ ആസ്ഥാനമായുള്ള അരാഡ (Arada) ഡെവലപ്പേഴ്സുമായി ചേർന്നുള്ള പ്രവർത്തനങ്ങളും ഇതിൽ ശ്രദ്ധേയമാണ്. ഇവരുടെ 'ഹോം ഫോർ ഹോം' പദ്ധതിയിലൂടെ കെനിയയിലെ 43,000-ത്തിലധികം ആളുകൾക്ക് കുടിവെള്ള സൗകര്യവും, ചാഡിലെ 30,000 പേർക്ക് കുടിവെള്ളവും 14,000 സുഡാനി അഭയാർത്ഥികൾക്ക് പാർപ്പിടവും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
ഫണ്ടില്ലാത്തത് കാരണം അഭയാർത്ഥി ക്യാമ്പുകളിൽ ദുരിതം വർധിക്കുകയും, കുട്ടികൾക്ക് ഭക്ഷണം നൽകണോ അതോ മരുന്ന് വാങ്ങണോ എന്ന് തീരുമാനിക്കാൻ കഴിയാതെ കുടുംബങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ, സ്വകാര്യ മേഖലയിൽ നിന്നുള്ള സംഭാവനകളും ഇസ്ലാമിക ജീവകാരുണ്യ ഫണ്ടുകളും അഭയാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ഡോ. ഖാലിദ് ഖലീഫ കൂട്ടിച്ചേർത്തു.
Summary : Zakat and Sadaqah donations from the UAE and wider Middle East have become a critical humanitarian lifeline for displaced families worldwide as global aid budgets shrink, the UN refugee agency has said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."