സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ
അബുദബി: സുരക്ഷാ പ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദബി പൊലിസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ ഇവരെ അബുദബി പൊലിസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ് പിടികൂടിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനും സമൂഹത്തിൽ കിംവദന്തികൾ പരത്തിയതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവസ്ഥലങ്ങളുടെ ലൊക്കേഷനുകൾ വെളിപ്പെടുത്തുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, അവ വികലമായ രീതിയിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത് പൊതുജനങ്ങളിൽ വലിയ തോതിലുള്ള ആശങ്കയ്ക്ക് കാരണമായതായി പൊലിസ് ചൂണ്ടിക്കാട്ടി. ഇത്തരം പോസ്റ്റുകൾ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് പൊലിസ് പ്രസ്താവനയിൽ അറിയിച്ചു. ഓരോ പൗരനും താമസക്കാരനും വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ സ്രോതസ്സ് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത് സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പൊതു സുരക്ഷയും പ്രവർത്തന സമഗ്രതയും സംരക്ഷിക്കുന്നതിനായി, അംഗീകൃത ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് താമസക്കാരോട് പൊലിസ് അഭ്യർത്ഥിച്ചു. ഇത്തരം ലംഘനങ്ങൾ കണ്ടെത്താനായി സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുക എന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്നും അബുദബി പൊലിസ് കൂട്ടിച്ചേർത്തു.
Authorities in Abu Dhabi arrested 45 individuals for filming sensitive locations and circulating misleading content on social media. Officials warned that capturing security-related footage and spreading false information threatens public safety and violates UAE cybercrime laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."