'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു കൊലപാതക വാർത്ത. പ്രണയബന്ധം തകരാൻ കാരണം വീട്ടുകാരാണെന്ന സംശയത്തിൽ, സ്വന്തം ഇരട്ട സഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിൽ എൻജിനീയറായിരുന്ന ഹർദിക് ആണ് ഈ ക്രൂരകൃത്യം ചെയ്തത്.
ക്രൂരമായ ആ 'സർപ്രൈസ്'
ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായ അമ്മ നീലിമയെ ജോലിസ്ഥലത്തെത്തി വിളിച്ചുകൊണ്ടാണ് ഹർദിക്കിന്റെ ക്രൂരത തുടങ്ങുന്നത്. "അമ്മേ, വീട്ടിലൊരു സർപ്രൈസുണ്ട്, വേഗം വരൂ" എന്ന് പറഞ്ഞാണ് ഹർദിക് നീലിമയെ വീട്ടിലെത്തിച്ചത്. എന്നാൽ വീടിനുള്ളിൽ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകൾ ഹിമാൻഷികയെയാണ്. മകളുടെ മൃതദേഹം കണ്ട് അലറിവിളിച്ച നീലിമയെയും ഹർദിക് മാരകമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീലിമ ഇപ്പോൾ ചികിത്സയിലാണ്.
കൊലപാതകത്തിന് പിന്നിൽ സോഷ്യൽ മീഡിയ പ്രണയം
പൊലിസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പുണെ സ്വദേശിനിയായ യുവതിയുമായി ഹർദിക് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അമ്മയും സഹോദരിയും എതിർത്തിരുന്നു.
അടുത്തിടെ ഈ പ്രണയബന്ധം തകരുകയും യുവതി ഹർദിക്കുമായി അകലുകയും ചെയ്തു. ഇതിന് കാരണം തന്റെ വീട്ടുകാരാണെന്ന് ഹർദിക് ഉറച്ചു വിശ്വസിച്ചിരുന്നു.മാർച്ച് 6-ന് ഇതേച്ചൊല്ലി സഹോദരിയുമായി ഉണ്ടായ തർക്കം അക്രമാസക്തമായി. സഹോദരിയെ കത്തിയെടുത്ത് 84 തവണയാണ് ഹർദിക് കുത്തി പരിക്കേൽപ്പിച്ചത്. ഹിമാൻഷിക സംഭവസ്ഥലത്തുതന്നെ മരിച്ചു.
മാറുന്ന സ്വഭാവം, ഒടുവിൽ കൊലപാതകി
ഗുരുഗ്രാമിൽ എൻജിനീയർമാരായി ജോലി ചെയ്തിരുന്നവരാണ് ഇരട്ടകളായ ഹർദിക്കും ഹിമാൻഷികയും. ഒന്നരവർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹർദിക് പിന്നീട് സോഷ്യൽ മീഡിയയിലാണ് സമയം ചെലവഴിച്ചിരുന്നത്. രാത്രി വൈകുവോളം മൊബൈലിൽ ചിലവഴിക്കുന്ന ഹർദിക്കിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നതായി കുടുംബം പറയുന്നു. എം.ബി.എ പഠനം പൂർത്തിയാക്കിയ ഹിമാൻഷികയുടെ അപ്രതീക്ഷിത മരണം ഒരു നാടിനെയാകെ നടുക്കിയിരിക്കുകയാണ്.
പ്രതി ഹർദിക്കിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രകോപനത്തിന്റെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."