വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ
കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെയുണ്ടായ വിവാദ റണ്ണൗട്ടിന് പിന്നാലെ അച്ചടക്കലംഘനം നടത്തിയ പാകിസ്ഥാൻ ബാറ്റർ സൽമാൻ അലി ആഗയ്ക്ക് ഐസിസിയുടെ നടപടി. പുറത്തായി മടങ്ങുന്നതിനിടെ ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് രോഷപ്രകടനം നടത്തിയ താരത്തിന് മാച്ച് റഫറി ഔദ്യോഗികമായി താക്കീത് നൽകുകയും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തുകയും ചെയ്തു.
നടപടിക്ക് കാരണം
ക്രിക്കറ്റ് ഉപകരണങ്ങളെ ദുരുപയോഗം ചെയ്തതിനാണ് ഐസിസി പെരുമാറ്റച്ചട്ടത്തിലെ 'ലെവൽ 1' ലംഘനം സൽമാനെതിരെ ചുമത്തിയത്. മാച്ച് റഫറി നിയാമുർ റഷീദാണ് നടപടി പ്രഖ്യാപിച്ചത്. സൽമാൻ അലി ആഗയ്ക്ക് മുൻപ് ഇത്തരം അച്ചടക്ക ലംഘന ചരിത്രമില്ലെങ്കിലും മൈതാനത്തെ പെരുമാറ്റം ചട്ടവിരുദ്ധമാണെന്ന് മാച്ച് റഫറി വ്യക്തമാക്കി. അതേസമയം, ബംഗ്ലാദേശ് താരങ്ങളുമായി നടത്തിയ വാക് തർക്കത്തിൽ താരത്തിനെതിരെ മറ്റ് നടപടികളുണ്ടാകില്ല.
നാടകീയമായ ആ റണ്ണൗട്ട്
പാകിസ്ഥാൻ ഇന്നിംഗ്സിന്റെ 39-ാം ഓവറിലായിരുന്നു കാണികളെയും താരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച ആ റണ്ണൗട്ട് നടന്നത്. മുഹമ്മദ് റിസ്വാനൊപ്പം 109 റൺസിന്റെ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന ശക്തമായ നിലയിൽ എത്തിച്ചതായിരുന്നു സൽമാൻ.
മെഹ്ദി ഹസൻ എറിഞ്ഞ പന്ത് റിസ്വാൻ നേരെ മുന്നോട്ട് അടിച്ചു.നോൺ-സ്‌ട്രൈക്കിംഗ് എൻഡിലായിരുന്ന സൽമാന്റെ കാലിൽ തട്ടിയാണ് പന്ത് നിന്നത്.പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ബൗളർ മെഹ്ദിയെ സഹായിക്കാൻ സൽമാൻ കുനിഞ്ഞ നിമിഷം, മെഹ്ദി പന്ത് കൈക്കലാക്കി സ്റ്റംപ് ചെയ്യുകയായിരുന്നു.ഈ സമയം ക്രീസിന് പുറത്തായിരുന്ന സൽമാൻ അലി ആഗയെ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
മൈതാനത്തെ തർക്കം
സ്‌പോർട്‌സ്‌മാൻ സ്പിരിറ്റിന് നിരക്കാത്ത പുറത്താക്കലാണെന്ന് ആരോപിച്ച് സൽമാൻ അലി ആഗ മെഹ്ദി ഹസനോടും ലിറ്റൺ ദാസിനോടും മൈതാനത്ത് വെച്ച് തർക്കിച്ചു. 62 പന്തിൽ 64 റൺസുമായി നിൽക്കെയായിരുന്നു താരത്തിന്റെ മടക്കം. ഒടുവിൽ മുഹമ്മദ് റിസ്വാൻ ഇടപെട്ടാണ് സൽമാനെ ശാന്തനാക്കി പവലിയനിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."