'ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും'; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം, പശ്ചിമേഷ്യ കത്തുന്നു
വാഷിംഗ്ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണ്ണായക നീക്കം. ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) സൈനിക ബലത്തിലൂടെ പിടിച്ചെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ (Kharg Island) സൈനിക താവളങ്ങൾ അമേരിക്കൻ വ്യോമസേന തകർത്തു.
ഹോർമുസ് പിടിച്ചെടുക്കാൻ 'ആഗോള സഖ്യം'
യുദ്ധം മൂലം പ്രവർത്തനം നിലച്ച ഹോർമുസ് കടലിടുക്ക് തുറക്കാൻ ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സഹായം ട്രംപ് ഔദ്യോഗികമായി തേടി. ഇന്ധനവില കുതിച്ചുയരുന്നത് തടയാൻ ചൈന പോലും യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. "രാജ്യാന്തര വിപണിയെ സംരക്ഷിക്കാൻ ഹോർമുസിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കും" എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഖാർഗ് ദ്വീപിൽ മിസൈൽ വർഷം
ഇറാന്റെ ആകെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത ആക്രമണം.ദ്വീപിലെ സൈനിക താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യം വെച്ചായിരുന്നു അമേരിക്കൻ ആക്രമണം.ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്രംപ് നേരിട്ടാണ് പുറത്തുവിട്ടത്.
കപ്പൽ സഞ്ചാരം തടയാൻ ശ്രമിച്ചാൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.യുഎസ്എസ് ട്രിപ്പളി ഉൾപ്പെടെ മൂന്ന് പടക്കപ്പലുകളും 2200 നാവികരും മേഖലയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
തിരിച്ചടിച്ച് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു
അമേരിക്കൻ നീക്കത്തിന് പിന്നാലെ മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ ആക്രമണം ശക്തമാക്കി:ഇറാഖിലെ യുഎസ് എംബസിയിലെ ഹെലിപ്പാഡിന് നേരെ ആക്രമണമുണ്ടായി.
സഊദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിലെ അഞ്ച് യുഎസ് ഇന്ധന ടാങ്കറുകൾ തകർക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണെങ്കിലും ആളപായമില്ല.ഖത്തറിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമസകേന്ദ്രങ്ങൾ ഒഴിപ്പിച്ചു. കുവൈത്തിൽ വാതകച്ചോർച്ചയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അയൽരാജ്യങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി ഭയന്ന് അതീവ ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."