ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയ്ക്ക് ആശ്വാസമായി ഇന്ധന നീക്കം പുനരാരംഭിച്ചു. 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും നടത്തിയ ചർച്ചകളാണ് കുരുക്കഴിക്കാന്‍ സഹായിച്ചത്.
സുരക്ഷിത പാതയൊരുക്കി ഇറാൻ
ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്ന് പാചകവാതകം നിറച്ച 'ശിവാലിക്', 'നന്ദ ദേവി' എന്നീ ടാങ്കറുകളാണ് ഇന്നലെ അർധരാത്രിയോടെ ഹോർമുസ് കടലിടുക്ക് പിന്നിട്ടത്. മാർച്ച് 16, 17 തീയതികളിലായി ഇവ ഇന്ത്യൻ തീരത്തെത്തും. പാതയിലെ കടൽ മൈനുകൾ നീക്കം ചെയ്യുന്നതടക്കമുള്ള സുരക്ഷാ കാര്യങ്ങളിൽ ഇറാൻ ഇന്ത്യയുമായി സഹകരിച്ചു.
നിലവിൽ 22 ഇന്ത്യൻ എണ്ണക്കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് കാത്തുകിടക്കുന്നുണ്ട്. ഇവയ്ക്ക് കൂടി സുരക്ഷിത പാത ഉറപ്പാക്കാനായി ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കൊച്ചിയിലുണ്ടായിരുന്ന ഇറാനിയൻ നാവികർക്കും ഇന്ത്യയിൽ കുടുങ്ങിയ ഇറാൻ പൗരന്മാർക്കും മടങ്ങാൻ സൗകര്യമൊരുക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി.
പരിഭ്രാന്തി വേണ്ട; കേന്ദ്രത്തിന്റെ നിർദ്ദേശം
ഇന്ധന ക്ഷാമം ഭയന്ന് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് നിലവിൽ ക്ഷാമമില്ല.
പ്രതിദിനം 50 ലക്ഷം ബുക്കിംഗുകൾ സ്വീകരിക്കാൻ ശേഷിയുള്ളപ്പോൾ ഇന്നലെ അത് 87 ലക്ഷമായി ഉയർന്നു. ഇത് വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുന്നു.
പെട്രോൾ/ഡീസൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. എന്നാൽ പെട്രോളും ഡീസലും കണ്ടെയ്നറുകളിൽ ശേഖരിക്കുന്നത് അപകടകരമാണെന്നും അത് ചെയ്യരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
വാണിജ്യ സിലിണ്ടറുകൾ മുൻഗണനാടിസ്ഥാനത്തിൽ വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരുകൾ നടപടി തുടങ്ങിയിട്ടുണ്ട്.
കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
പ്രതിസന്ധിക്കിടയിലും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അസമിലെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."