മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിക്ക് മുന്നോടിയായി ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. സംഘടിച്ചെത്തിയ ബിജെപി സംഘം ബംഗാള്‍ മന്ത്രി ശശി പഞ്ചയുടെ വീട് ആക്രമിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിവര്‍ത്തന്‍ യാത്രയുടെ സമാപന സമ്മേളനത്തിനാണ് നരേന്ദ്ര മോദിയെത്തിയത്. പ്രധാന വേദിക്ക് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരെയാണ് സംഘര്‍ഷമുണ്ടായത്. ആക്രമണങ്ങളില്‍ ഒരു പൊലിസുകാരനും ബിജെപി നേതാവിനും പരിക്കേറ്റതയാണ് റിപ്പോര്‍ട്ട്. വാഹനങ്ങളിലെത്തിയ ബിജെപി ഗുണ്ടാസംഘം തന്റെ വീടിന് നേരെ കല്ലെറിഞ്ഞതായി മന്ത്രി ശശി പഞ്ച ആരോപിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു പാർട്ടികളും തമ്മിൽ ശക്തമായ വാക്പോര് തുടരുകയാണ്. രാഷ്ട്രപതി ദൗപദി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ബംഗാൾ സർക്കാർ കാണിച്ചത് ഭരണഘടനയോടും ജനാധിപത്യ തത്വങ്ങളോടുമുള്ള ധിക്കാരമാണെന്നും തൃണമൂലിന്റെ വൃത്തികെട്ട രാഷ്ട്രീയവും അഹങ്കാരവും ബംഗാളിലെ ജനങ്ങൾ തകർക്കുമെന്നും മോദി പറഞ്ഞു. ദ്രൗപദി മുർമുവിനെതിരായ അപമാനം രാജ്യവും നാരീശക്തിയും പൊറുക്കില്ല. സാന്താൾ സമുദായത്തിന്റെ പ്രധാന ആഘോഷ പരിപാടിയിൽ സംബന്ധിക്കാനാണ് രാഷ്ട്രപദി ബംഗാളിലെത്തിയത്. രാഷ്ട്രപതിയെ ബിഹുമാനിക്കുന്നതിന് പകരം ചടങ്ങ് ബഹിഷ്‌കരിച്ച തൃണമൂൽ അവരെ അപമാനിക്കുകയായിരുന്നു. ഇത് രാഷ്ട്രപതിക്കെതിരായ അപമാനം മാത്രമല്ലെന്നും ഭരണഘടനയ്ക്കെതിരായ അപമാനം കൂടിയാണെന്നും മോദി പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് മമത തിരിച്ചടിച്ചു.അന്താരാഷ്ട്ര സാന്താൾ കൗൺസിൽ എന്ന സ്വകാര്യ സംഘടനയാണ് പരിപാടിക്കായി രാഷ്ട്രപതിയെ ക്ഷണിച്ചത്. പരിപാടിയുടെ ക്രമീകരണത്തിൽ അപാകതയുണ്ടെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ രാഷ്ട്രപതി സെക്രട്ടറിയേറ്റിനെ അറിയിച്ചിരുന്നു. എന്നാൽ, പരിപാടിയുമായി മുന്നോട്ടുപോകാനാണ് അവർ തീരുമാനിച്ചത്. പ്രോട്ടോക്കോൾ പ്രകാരം തയാറാക്കിയ പട്ടിക പ്രകാരമാണ് ഉദ്യേഗസ്ഥർ രാഷ്ട്രപതിയെ സ്വീകരിച്ചത്. അതിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. പരിപാടിയുടെ മുന്നൊരുക്കത്തിൽ ജില്ലാ ഭരണകൂടത്തിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. വസ്തുതകൾ മറച്ചുവച്ചാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത്തരം നീക്കങ്ങൾ ബംഗാൾ ജനതയെ അപമാനിക്കാനാണെന്നും മമത കൂട്ടിച്ചേർത്തു.
A clash broke out between the BJP and the Trinamool Congress ahead of a rally addressed by Prime Minister Narendra Modi in West Bengal. The two groups clashed about half an hour before the rally began at Brigade Ground in central Kolkata, where the Prime Minister was scheduled to participate. A group of BJP workers who had gathered allegedly attacked the house of Bengal minister Shashi Panja.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."