'അവൾ ഒരു മാലാഖയായിരുന്നു'; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ യുവതിയുടെ ഓർമ്മയിൽ യുഎഇ
അബുദബി: ജോലിക്ക് പോകുന്നതിനിടെ മിസൈൽ പതിച്ച് ദാരുണമായി കൊല്ലപ്പെട്ട ഫലസ്തീൻ യുവതി അലാ നാദിർ അവ്‌നി മുഷ്തഹയുടെ വിയോഗത്തിൽ വിങ്ങലടക്കി രാജ്യം. തിങ്കളാഴ്ച രാവിലെ കാറിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു 33 കാരിയായ അലയുടെ ജീവൻ ഇറാനിയൻ മിസൈൽ കവർന്നെടുത്തത്. യുഎഇയിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സാധാരണക്കാരിൽ ഒരാളാണ് അലാ നാദിർ.
നിശ്ചയദാർഢ്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ചീസ് ഉൽപ്പാദന കേന്ദ്രത്തിലെ പരിശീലകയായിരുന്നു അല. സഹപ്രവർത്തകർക്കും പരിചയക്കാർക്കും അവൾ വെറുമൊരു ജീവനക്കാരി ആയിരുന്നില്ല, മറിച്ച് എല്ലാവരെയും സ്നേഹം കൊണ്ട് ഒന്നിപ്പിച്ച ഒരു മാലാഖയായിരുന്നു.
"അവൾ ഒരു ഇളംകാറ്റു പോലെയായിരുന്നു, ശുദ്ധമായ ആത്മാവ്. വാക്കുകൾ കൊണ്ട് പോലും അവൾ ആരെയും വേദനിപ്പിച്ചിട്ടില്ല," വികാരാധീനയായി സഹപ്രവർത്തക ഫാത്തിമ അൽ ഹമാമി അലയെ ഓർത്തു. അലയുടെ അവസാന ശബ്ദസന്ദേശങ്ങൾ കേട്ട് കണ്ണീരൊഴുക്കുകയാണ് പ്രിയപ്പെട്ടവർ.
ആറ് സഹോദരങ്ങളിൽ മൂത്തവളായ അല, കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റിയ കരുത്തുറ്റ സ്ത്രീയായിരുന്നു. സഹോദരങ്ങളുടെ വിദ്യാഭ്യാസം, വീട്ടുവാടക തുടങ്ങി എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നതും അവളായിരുന്നു. രണ്ട് വർഷം മുമ്പ് ഗസ്സയിൽ വെച്ച് സഹോദരിയെയും മക്കളെയും അമ്മായിയമ്മയെയും നഷ്ടപ്പെട്ട വലിയ ദുരന്തം അലയെ തളർത്തിയിരുന്നില്ല. ആ വേദനകൾ ഉള്ളിലൊതുക്കി കുടുംബത്തിന് ഒരു അമ്മയെപ്പോലെ അവൾ തണലായി നിന്നു.
അലയുടെ മരണം അബുദബി നഗരത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അൽ റഹ്ബയിലെ അവളുടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നവരിൽ ഭൂരിഭാഗം പേരും അലയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരാണ്. വാർത്തകളിലൂടെ അവളുടെ കഥ അറിഞ്ഞ് അനുശോചനം അറിയിക്കാൻ എത്തിയവരാണിവർ. "അവളെ നേരിട്ട് അറിയില്ലെങ്കിലും ഞങ്ങൾ ഒരു കുടുംബമാണ്, ഈ ദുഃഖത്തിൽ ആ അവരുടെ കുടുംബത്തിനൊപ്പം നിൽക്കുക എന്നത് ഞങ്ങളുടെ കടമയാണ്," ബാനി യാസിൽ നിന്ന് 30 മിനിറ്റ് യാത്ര ചെയ്ത് എത്തിയ തർവാ അൽ അമേരി പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും പുഞ്ചിരിയോടെ മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തിയ അലയുടെ വിയോഗം യുഎഇയിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണ്.
the uae pays tribute to a palestinian woman killed in an iran missile attack as grief spreads across the region. officials and residents remember her as a symbol of innocence amid rising tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."