ഗൾഫ് പ്രതിസന്ധി മറികടക്കാൻ യാംബു തുറമുഖം വഴി സഊദിയുടെ റെക്കോർഡ് എണ്ണയൊഴുക്ക്
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെയുള്ള കയറ്റുമതി തടസ്സപ്പെട്ടതിന് പിന്നാലെ, ചെങ്കടലിലെ യാംബു തുറമുഖത്ത് നിന്നുള്ള സഊദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതി മാർച്ചിൽ പ്രതിദിനം 38 ലക്ഷം ബാരലായി ഉയരുമെന്ന് കണക്കുകൾ. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സഊദിക്ക് തങ്ങളുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലൂടെ പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ യാംബുവിലെത്തിക്കാൻ കഴിയും. അതിനാൽ തന്നെ പകരം കയറ്റുമതി മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ അയൽ രാജ്യങ്ങളായ ഇറാഖ്, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ നേരിട്ടതുപോലുള്ള വലിയ ഉൽപ്പാദന വെട്ടിച്ചുരുക്കലുകൾ ഒഴിവാക്കാൻ സഊദിക്ക് സാധിച്ചു.
ഈ ഉൽപ്പാദന ശേഷിയിൽ ഏകദേശം 50 ലക്ഷം ബാരൽ കയറ്റുമതിക്ക് ലഭ്യമാകുമെന്നും, ബാക്കിയുള്ളവ പ്രാദേശിക റിഫൈനറികൾക്കായി നൽകുമെന്നും സഊദി സർക്കാർ ഊർജ്ജ കമ്പനിയായ അരാംകോ അറിയിച്ചു.
എൽ.എസ്.ഇ.ജി ഷിപ്പിംഗ് ഡാറ്റ പ്രകാരം, യാത്രാമധ്യേ ഉള്ള 40 കപ്പലുകൾ ഉൾപ്പെടെ ഏകദേശം 70 ടാങ്കറുകൾ ഈ മാസം യാംബുവിൽ എണ്ണ നിറയ്ക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് പോകുന്നത്. പ്രതിദിനം 22 ലക്ഷം ബാരലുമായി ഇതിൽ ഏറ്റവും വലിയ പങ്ക് സ്വന്തമാക്കുന്നത് ചൈനയാണ്.
ഈ മാസം ഇതുവരെ യാംബുവിലെ ശരാശരി കയറ്റുമതി പ്രതിദിനം 26 ലക്ഷം ബാരലായി ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ ഇത് 14 ലക്ഷം ബാരലും ജനുവരിയിൽ 13 ലക്ഷം ബാരലുമായിരുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു.
പൈപ്പ് ലൈൻ ഒഴുക്ക് വേഗത്തിലാക്കുന്നു
പൈപ്പ് ലൈനിലൂടെയുള്ള ഒഴുക്ക് സുഗമമാക്കുന്നതിനായി അരാംകോ ഡ്രാഗ്-റെഡ്യൂസിംഗ് ഏജൻ്റ് (ഡി.ആർ.എ) എന്ന ഘർഷണം കുറയ്ക്കുന്ന രാസവസ്തു ഉപയോഗിക്കുന്നതായി രണ്ട് വ്യവസായ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യൂറോപ്പിലെ പൈപ്പ് ലൈൻ ഓപ്പറേറ്റർമാർ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ രീതി, എണ്ണയുടെ ഒഴുക്ക് 30 ശതമാനത്തിലധികം വർദ്ധിപ്പിക്കാൻ സഹായിക്കും. അമേരിക്കയും ചൈനയുമാണ് പ്രധാനമായും ഡി.ആർ.എ വിതരണം ചെയ്യുന്നത്. എന്നാൽ സഊദി നിലവിൽ ഇതിൻ്റെ വലിയ ശേഖരം കരുതിയിട്ടുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ഫെബ്രുവരി അവസാനത്തോടെ തുടങ്ങിയ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നതിന് മുമ്പ്, സഊദി പ്രതിദിനം ഏകദേശം 60 ലക്ഷം ബാരൽ എണ്ണ ഈ വഴി കയറ്റുമതി ചെയ്തിരുന്നു.
ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായ സമയം കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയ യെമനിലെ ഹൂതി സേനയുടെ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ ചെങ്കടൽ പാതയിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന് പാശ്ചാത്യ നാവിക വിവര കേന്ദ്രമായ ജെ.എം.ഐ.സി അറിയിച്ചു.
English summary : Saudi Arabia's crude oil loadings at its Yanbu port on the Red Sea are set to surge to a record 3.8 million barrels per day (bpd) in March, after the U.S.-Israeli war on Iran effectively shut exports via the Strait of Hormuz.
The kingdom, can pump up to 7 million bpd to Yanbu through its East-West pipeline, allowing it to avoid sharper production cuts that neighbours Iraq, Kuwait and the United Arab Emirates have been forced to make due to limited alternative export routes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."