യുഎഇയിലെ വിപണികളിൽ കർശന പരിശോധന; പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കും കനത്ത പിഴ
അബുദബി: യുഎഇ വിപണികളിൽ വിലക്കയറ്റം തടയുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. ഫെബ്രുവരി 28 മുതൽ മാർച്ച് 18 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി 8,168 പരിശോധനകളാണ് അധികൃതർ നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് 2,000 ദിർഹം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തി.
പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ 216 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 729 മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.
വിപണിയിലെ പൂഴ്ത്തിവെപ്പും വില കൃത്രിമത്വവും തടയാൻ മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 50 പ്രധാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ദിവസേന സ്റ്റോക്ക് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന ഔട്ട്‌ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ പ്രധാന ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും അധികൃതർ 36-ലധികം തവണയാണ് കൂടിക്കാഴ്ചകൾ നടത്തിയത്.
ഫെബ്രുവരി 28 നും മാർച്ച് 17 നും ഇടയിൽ ലഭിച്ച 2,441 ഉപഭോക്തൃ പരാതികളിൽ ഭൂരിഭാഗവും ഭക്ഷ്യവില വർദ്ധനവുമായി ബന്ധപ്പെട്ടവയായിരുന്നു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റങ്ങൾ മന്ത്രാലയം ഉടനടി ഇടപെട്ട് പരിഹരിച്ചിരുന്നു.
uae authorities have intensified inspections across markets to curb hoarding and overpricing, imposing heavy fines on violators. the move aims to ensure price stability and protect consumers amid rising demand. officials warned businesses to comply with regulations, stressing strict action against unfair trade practices and market manipulation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."