വിവാഹത്തിന് നിർബന്ധിച്ചു; 52-കാരിയെ കൊന്ന് കല്ലുകെട്ടി ക്വാറിയിൽ തള്ളി 21-കാരൻ: മൃതദേഹം കണ്ടെത്താൻ തിരച്ചിൽ.
ശിവഗംഗ: സഹപ്രവർത്തകയായ 52-കാരിയെ പ്രണയം നടിച്ച് കൊലപ്പെടുത്തിയ കേസിൽ 21-കാരൻ പിടിയിൽ. തമിഴ്‌നാട്ടിലെ ശിവഗംഗ സ്വദേശിനി സരസ്വതി കൊല്ലപ്പെട്ട കേസിൽ മധുര സ്വദേശി ശരവണകുമാറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്ന സരസ്വതിയുടെ കടുത്ത സമ്മർദ്ദമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പൊലിസിനോട് സമ്മതിച്ചു.
അപ്രത്യക്ഷമായത് ഫെബ്രുവരിയിൽ:
കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ ഫെബ്രുവരി 11 മുതലാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ ശരവണകുമാറുമായി പ്രണയത്തിലായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശരവണകുമാറിനെ ചൊവ്വാഴ്ചയാണ് പൊലിസ് തന്ത്രപരമായി പിടികൂടിയത്.
ക്രൂരമായ കൊലപാതകം:
ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് സരസ്വതി നിർബന്ധം പിടിച്ചതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഫെബ്രുവരി 11-ന് സരസ്വതിയെ കൂടകോവിലിലെ ഒരു ഫാം ഹൗസിലെത്തിച്ച ശരവണകുമാർ അവിടെവെച്ച് ഇവരെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ കല്ല് കെട്ടി വെള്ളം നിറഞ്ഞ പാറക്കുളത്തിൽ തള്ളി. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലിസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."