'ഓടിപ്പോകാൻ ഒരിടവുമില്ല'; അഞ്ചിൽ ഒരാൾ അഭയാർഥി; ലെബനൻ വൻ മാനുഷിക ദുരന്തത്തിലേക്കെന്ന് യുഎൻ
ബെയ്‌റൂട്ട്: ഇസ്റാഈൽ അധിനിവേശം ശക്തമായതോടെ ലെബനൻ അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. പത്ത് ലക്ഷത്തിലധികം സാധാരണക്കാർ ഇതിനകം വീടുകളിൽ നിന്ന് പലായനം ചെയ്തതായും ഇവർക്ക് സുരക്ഷിതമായി ഇരിക്കാൻ ഒരിടവുമില്ലാത്ത അവസ്ഥയാണെന്നും നോർവീജിയൻ റിലീഫ് കൗൺസിൽ (NRC) മുന്നറിയിപ്പ് നൽകി. ലെബനൻ പ്രദേശത്തിന്റെ ഏകദേശം 14 ശതമാനത്തോളം ഇപ്പോൾ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവിന് കീഴിലാണെന്ന് എൻആർസി കൺട്രി ഡയറക്ടർ മൗറീൻ ഫിലിപ്പോൺ പറഞ്ഞു. അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അവർ.
പലായനം ചെയ്യാൻ ഉത്തരവുണ്ടെങ്കിലും ഭൂരിഭാഗം സാധാരണക്കാരും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധനിയമപ്രകാരം ഒരു സിവിലിയൻ ഒഴിഞ്ഞുപോയാലും ഇല്ലെങ്കിലും അവർക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ പരിരക്ഷ ലഭിക്കണമെന്ന് ഫിലിപ്പോൺ ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് അഭയാർഥികളെ സഹായിക്കാൻ പണം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. സഹായപ്രവർത്തകരെയും സിവിലിയന്മാരെയും ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇറാനെതിരായ യുഎസ്-ഇസ്റാഈൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ലെബനൻ ഒരു വലിയ ദുരന്തത്തിന്റെ വക്കിലാണെന്ന് യുഎൻ അഭയാർത്ഥി ഏജൻസി (UNHCR) വ്യക്തമാക്കി. മാർച്ച് 2-ന് ശേഷം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്റാഈൽ ആക്രമണം കടുപ്പിച്ചതോടെ രാജ്യത്തെ ജനസംഖ്യയിലെ അഞ്ചിൽ ഒരാൾ എന്ന കണക്കിന് ആളുകൾ അഭയാർത്ഥികളായി മാറി. സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമാണെന്ന് യുഎൻഎച്ച്സിആർ പ്രതിനിധി കരോലിന ലിൻഡ്ഹോം ബില്ലിംഗ് പറഞ്ഞു.
അതേസമയം തെക്കൻ ലെബനനിലെ സിഡോൺ ജില്ലയിലുള്ള സക്സാക്കിയ പട്ടണത്തിൽ ഇന്ന് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. ജനസാന്ദ്രതയുള്ള പ്രദേശത്തെ ഒരു വീടിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലെബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
The Norwegian Refugee Council and the UN have warned that Lebanon is facing a catastrophic humanitarian crisis. As Israeli strikes intensify, over 1.2 million people one in every five residents have been forced to flee their homes. With nearly 14% of the country under evacuation orders, aid agencies say civilians literally have "nowhere left to run."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."