യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: അതീവ ജാഗ്രത തുടരുന്നു; വിവിധ എമിറേറ്റുകളിൽ യാത്രാ നിയന്ത്രണം
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റും പേമാരിയും കാരണം ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അബൂദബി പൊലിസ് റോഡുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (തുറൈഫ്-ബൈനൂന) വേഗത കുറയ്ക്കൽ സംവിധാനം സജീവമാക്കി. ഈ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
താമസക്കാരുടെ സുരക്ഷ മുൻനിർത്തി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടാൻ താമസക്കാർക്ക് നിർദ്ദേശം നൽകി.
മഴയെത്തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടുകൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. കെട്ടിക്കിടക്കുന്ന വെള്ളം, ചെടികൾക്കിടയിലെ ഈർപ്പം എന്നിവ കൊതുകുകൾ വളരാൻ കാരണമാകും. കൊതുക് പരത്തുന്ന രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
റാസ് അൽ ഖൈമയുൾപ്പെടെയുള്ള എമിറേറ്റുകളിൽ ദുരന്ത നിവാരണ സേനയും പൊലിസും രംഗത്തുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റാസ് അൽ ഖൈമ പൊലിസ് അറിയിച്ചു. താമസക്കാർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപാര സ്ഥാപനങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അജ്മാൻ, ഷാർജ, ദുബൈ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് തയ്യൽക്കടകൾ, ബാർബർ ഷോപ്പുകൾ, കഫറ്റീരിയകൾ, ഡ്രൈവാഷിങ് കടകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടു. എന്നാൽ, പെരുന്നാൾ തിരക്കിന് തൊട്ടുപിന്നാലെ മഴ എത്തിയത് വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് തങ്ങളെ രക്ഷിച്ചുവെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ വർഷം (2024 ഏപ്രിലിൽ) ഉണ്ടായ സമാനമായ വെള്ളപ്പൊക്കം നൽകിയ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പലരും ഇത്തവണ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
"മുൻപ് ഉണ്ടായ അനുഭവങ്ങൾ വെച്ച് ഞങ്ങൾ ഇത്തവണ വലിയ റിസ്‌ക് എടുക്കാൻ തയ്യാറായിരുന്നില്ല. മാർച്ച് 22-ഓടെ തന്നെ ഷോപ്പിലെ പ്രധാനപ്പെട്ട സാധനങ്ങളെല്ലാം ഉയരത്തിലുള്ള റാക്കുകളിലേക്ക് മാറ്റിയിരുന്നു. എങ്കിലും കടയ്ക്കുള്ളിൽ വെള്ളം കയറി, അത് വൃത്തിയാക്കുക എന്നത് വലിയ ജോലിയാണ് എന്ന് അജ്മാനിലെ അൽ റാഷിദിയയിലുള്ള 'റെഹാൻ അൽ തുർക്കി' ടെയ്‌ലറിംഗ് ഉടമ ഹമീദ് ഖാൻ പറഞ്ഞു.
ഷാർജയിലെ റോളയിലുള്ള മുസബ്ബ ടെയ്‌ലേഴ്‌സ് ഉടമ വസീം അഹമ്മദും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. മണൽച്ചാക്കുകളും താൽക്കാലിക ബാരിക്കേഡുകളും വെച്ച് വെള്ളത്തെ തടയാൻ ശ്രമിച്ചെങ്കിലും ചെറിയ തോതിൽ വെള്ളം അകത്തേക്ക് കയറി. എങ്കിലും ഈദ് ഓർഡറുകൾ നേരത്തെ തന്നെ നൽകിത്തീർത്തത് വലിയ ആശ്വാസമായെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മഴയുടെ സമയം ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായി. ഈദ് ആഘോഷങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു ഈ മഴയെങ്കിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നുവെന്ന് വിവിധ ഷോപ്പ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കടകളിലേക്ക് ആളുകൾക്ക് എത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ദെയ്റയിലെ ബാർബർ ഷോപ്പ് ഉടമയായ സലീം പറയുന്നത്, കസേരകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നേരത്തെ തന്നെ ഉയർത്തി വെച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാനായെന്നാണ്.
ഭക്ഷണശാലകളിലും വെള്ളം കയറിയത് ശുചിത്വ സംബന്ധമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പാചക ഉപകരണങ്ങളും മേശകളും വൃത്തിയാക്കിയ ശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ എന്ന് കഫറ്റീരിയ ജീവനക്കാരനായ ആദിത് കണ്ണൻ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തെ ബിസിനസ്സ് തടസ്സപ്പെട്ടെങ്കിലും, ഈദ് സീസണിലെ പ്രധാന വരുമാനത്തെ മഴ ബാധിച്ചില്ല എന്നതിൽ ആശ്വസിക്കുകയാണ് പ്രവാസികളായ ചെറുകിട വ്യാപാരികൾ.
Heavy rain and thunderstorms hit the UAE from Thursday night into Friday, March 27, 2026, causing reduced visibility and localized flooding. Authorities have issued amber alerts, with Abu Dhabi Police reducing speed limits to 100 km/h (and 60 km/h in some areas) on major highways like Sheikh Khalifa Bin Zayed International Road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."