ഇറാന്റെ ആക്രമണശ്രമം തകർത്ത് യുഎഇ പ്രതിരോധസേന: 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും വെടിവെച്ചിട്ടു; ആക്രമണങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 178 ആയി
അബുദബി: യുഎഇക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായും 178 പേർക്ക് പരുക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് രാജ്യം നേരിടുന്ന ഗുരുതരമായ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
ഇന്ന് യുഎഇയെ ലക്ഷ്യമിട്ടെത്തിയ 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി മന്ത്രാലയം അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 398 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,872 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സേന വെടിവെച്ചിട്ടത്.
ദേശീയ കടമ നിർവഹിക്കുന്നതിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾ നേരത്തേ വീരമൃത്യു വരിച്ചിരുന്നു. സായുധ സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടറും കൊല്ലപ്പെട്ടു.
കൂടാതെ, വിവിധ രാജ്യക്കാരായ 8 സാധാരണക്കാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട സിവിലിയന്മാർ.
ആക്രമണങ്ങളിൽ വിവിധ രാജ്യക്കാരായ 178 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരിൽ ഇന്ത്യക്കാർക്ക് പുറമെ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
പ്രതികൂല സാഹചര്യത്തിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വ്യോമ പ്രതിരോധ സേന അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.
uae defense forces successfully intercepted an iranian attack, shooting down 20 ballistic missiles and 37 drones. the swift response highlights the country’s advanced air defense systems and readiness to protect national security and regional stability during escalating tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."