എൽ.പി.ജി ക്ഷാമത്തിന് പരിഹാരം; ഹോർമുസ് കടലിടുക്ക് പിന്നിട്ട് രണ്ട് കപ്പലുകൾ ഇന്ത്യയിലെത്തി
ഗാന്ധിനഗർ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യക്ക് ആശ്വാസമായി എൽ.പി.ജി കപ്പലുകൾ രാജ്യത്തെത്തി. ഇറാനെതിരെ ഇസ്റാഈലും യു.എസും നടത്തുന്ന നീക്കങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കടുത്ത ആശങ്ക നിലനിൽക്കെയാണ്, ഇന്ത്യൻ നാവികസേനയുടെ കനത്ത കാവലിൽ രണ്ട് പാചകവാതക കപ്പലുകൾ ഇന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വടിനാർ ടെർമിനലിൽ സുരക്ഷിതമായി എത്തിയത്.
47,000 മെട്രിക് ടൺ പാചകവാതകവുമായാണ് കപ്പലുകൾ എത്തിയത്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഈ ചരക്കുക്കപ്പലുകൾക്ക് അകമ്പടി സേവിച്ചിരുന്നു. ഗുജറാത്ത് തീരത്തെത്തിയ 'എം.ടി ജഗ് വസന്ത്' (MT Jag Vasant) എന്ന കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് വാതകം മാറ്റുന്ന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ എത്തുമെന്നാണ് സൂചന.
ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ കപ്പലുകളും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. 20 ഇന്ത്യൻ പതാകവാഹക കപ്പലുകൾ മേഖലയിലുണ്ട്. 540-ഓളം ഇന്ത്യൻ നാവികർ സുരക്ഷിതരാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ കമ്മ്യൂണിക്കേഷൻ സെന്റർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
"കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ കപ്പലുകൾക്കോ നാവികർക്കോ എതിരെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഷിപ്പിങ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു.
ഇന്ത്യയിലെ പാചകവാതക ഉപഭോഗത്തിന്റെ 70 ശതമാനവും ഗാർഹിക ആവശ്യങ്ങൾക്കുള്ളതാണ്. യുദ്ധഭീതിയെത്തുടർന്ന് വിതരണത്തിൽ തടസ്സമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെ, ഗൾഫ് മേഖലയിൽ നിന്നുള്ള കപ്പലുകളുടെ വരവ് രാജ്യത്തെ പാചകവാതക ക്ഷാമത്തിന് വലിയ പരിഹാരമാകും. ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ നേരത്തെ ഉറപ്പുനൽകിയിരുന്നു.
Amid rising regional conflict, two Indian vessels carrying 47,000 metric tonnes of LPG safely reached the Vadinar terminal in Gujarat after crossing the Strait of Hormuz. The ships, including MT Jag Vasant, were escorted by the Indian Navy to ensure safe passage through the volatile region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."