വിവാഹവാഗ്ദാനം നൽകി ജ്വല്ലറിയിൽ നിന്ന് 22 കോടിയുടെ സ്വർണം മോഷ്ടിക്കാൻ പ്രേരിപ്പിച്ചു; കുവൈത്തിൽ ഇന്ത്യക്കാരനും കാമുകിക്കും തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന വൻ സ്വർണക്കവർച്ചയിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും നിർണ്ണായക വിധിയുമായി അപ്പീൽ കോടതി. കേസിലെ ഒന്നാം പ്രതിയായ ഇന്ത്യൻ സെയിൽസ്മാന് പത്ത് വർഷം കഠിനതടവ് വിധിച്ചു. രണ്ടാം പ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വർഷം തടവും കോടതി ഉത്തരവിട്ടു.
മോഷണം പോയ സ്വർണാഭരണങ്ങളുടെ മൂല്യമായ 8,09,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) പ്രതികൾ പിഴയായി ഒടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ട് വർഷത്തോളം അതീവ രഹസ്യമായി ആസൂത്രണം ചെയ്താണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്.
വിവാഹവാഗ്ദാനം നൽകി കുവൈത്ത് സ്വദേശിനി തന്നെ പ്രണയക്കുരുക്കിൽ വീഴ്ത്തുകയായിരുന്നുവെന്ന് ഇന്ത്യൻ പൗരൻ കോടതിയിൽ മൊഴി നൽകി. തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്വദേശിനി മോഷണത്തിന് പ്രേരിപ്പിച്ചത്. മോഷ്ടിച്ച സ്വർണം വിറ്റു കിട്ടുന്ന പണം മുഴുവൻ ഈ സ്വദേശിനിക്കും മകൾക്കുമാണ് കൈമാറിയിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. എട്ട് ലക്ഷത്തിലധികം ദിനാർ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇത്തരത്തിൽ കടത്തിയത്.
മോഷ്ടിച്ച സ്വർണം കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്ന പാകിസ്ഥാൻ സ്വദേശിക്കും കോടതി ശിക്ഷ വിധിച്ചു. നിലവിൽ ഒളിവിലുള്ള ഇയാൾക്ക് അസാന്നിധ്യത്തിൽ പത്ത് വർഷം തടവാണ് വിധിച്ചിരിക്കുന്നത്. മോഷണം പോയ സ്വർണം മറിച്ചുവിൽക്കാൻ സഹായിച്ചത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നേരത്തെ കീഴ്ക്കോടതി മൂന്ന് വർഷം തടവ് വിധിച്ചിരുന്ന കുവൈത്ത് സ്വദേശിനിയുടെ മകളെ അപ്പീൽ കോടതി കുറ്റവിമുക്തയാക്കി. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിധി റദ്ദാക്കിയത്.
കുവൈത്തിലെ ബിസിനസ് മേഖലയെ ഞെട്ടിച്ച ഈ കവർച്ചാ കേസിൽ ദീർഘനാളത്തെ അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജ്വല്ലറിയിലെ സ്റ്റോക്ക് പരിശോധനക്കിടെയാണ് വൻതോതിൽ സ്വർണം കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇന്ത്യൻ സെയിൽസ്മാന്റെ പങ്ക് പുറത്തുവന്നത്.
an indian man and his girlfriend have been sentenced to prison in kuwait for orchestrating a gold theft worth ₹22 crore from a jewellery store, after luring the victim with a false marriage promise, shocking authorities and raising security concerns
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."