ട്രെയിനുകളിൽ ഭക്ഷണം പ്ലാസ്റ്റിക്കിൽ നൽകരുത്; ജൈവ പാക്കറ്റുകളിലേക്ക് മാറാൻ റെയിൽവേയ്ക്ക് നിർദേശം നൽകി ഹൈക്കോടതി
കൊച്ചി: ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് പാക്കറ്റുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഹൈക്കോടതി. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഭക്ഷണം നൽകാൻ പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദവും ജൈവവിഘടനം സംഭവിക്കുന്നതുമായ (Biodegradable) പാക്കറ്റുകൾ ഉപയോഗിക്കുന്ന കാര്യം ഐ.ആർ.സി.ടി.സി (IRCTC) ഗൗരവമായി പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
ട്രെയിനുകളിൽ ലഘുഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്ന കരാറുകാർ ജൈവ പാക്കറ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ ഐ.ആർ.സി.ടി.സിക്ക് സാധിക്കും. വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്ന സ്ഥാപനമെന്ന നിലയിൽ ഇത്തരം നിബന്ധനകൾ വെക്കാൻ റെയിൽവേയ്ക്ക് തടസ്സമില്ല. കൊച്ചി നഗരപരിധി കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽവേ ട്രാക്കുകളുടെ ഇരുവശത്തും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണ്. റെയിൽവേ സ്വമേധയാ നടപടി സ്വീകരിച്ചില്ലെങ്കിൽ കർശന ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
പണ്ട് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ട്രെയിനുകളിൽ ബയോ ടോയ്‌ലറ്റുകൾ എന്ന ആശയം നടപ്പിലായതെന്നും, സമാനമായ മാറ്റം മാലിന്യ സംസ്കരണത്തിലും ഉണ്ടാകണമെന്നും കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹരജി പരിഗണിക്കവെയായിരുന്നു ഈ പരാമർശങ്ങൾ.
The Kerala High Court has directed IRCTC to completely phase out plastic packaging for food served on trains, including the Vande Bharat Express. A division bench comprising Justice Bechu Kurian Thomas and Justice P. Gopinath noted that railway tracks—particularly between Kochi and Kozhikode—are becoming dumping grounds for plastic waste.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."