"ചികിത്സയ്ക്ക് പണമില്ലാതെയാണ് ഇബ്രാഹിം മരിച്ചത്, വോട്ട് ചോദിച്ച് ഇനി വരരുത്"; സി.പി.എമ്മിനെതിരെ വീടിന് മുന്നിൽ പോസ്റ്റർ പതിപ്പിച്ച് പാർട്ടി കുടുംബം
വയനാട്: നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് സി.പി.എമ്മിനെതിരെ പരസ്യ പ്രതിഷേധവുമായി പാർട്ടി കുടുംബം. മേപ്പാടി സ്വദേശി പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ചത്. പാർട്ടിയെ വിശ്വസിച്ചാണ് ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചതെന്ന് കുടുംബം പറയുന്നു. ഇബ്രാഹിം രോഗബാധിതനായി കിടന്നപ്പോഴും ചികിത്സയ്‌ക്കോ മറ്റാവശ്യങ്ങൾക്കോ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല. അദ്ദേഹം മരണപ്പെട്ട ശേഷവും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന് ഭാര്യ ആരോപിക്കുന്നു.
ജനിച്ച നാൾ മുതൽ പാർട്ടി അനുഭാവികളായിരുന്ന തങ്ങൾക്ക്, ഇത്തരമൊരു നിലപാട് എടുക്കേണ്ടി വന്നത് അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥ കൊണ്ടാണെന്നും കുടുംബം വ്യക്തമാക്കി.
പാർട്ടിയെ അത്രമേൽ വിശ്വസിച്ചാണ് ജീവിത സമ്പാദ്യം ബ്രഹ്മഗിരിയിൽ ഏൽപ്പിച്ചത്. എന്നാൽ ഏറ്റവും പ്രിയപ്പെട്ടവർ രോഗക്കിടക്കയിലായപ്പോൾ പോലും ഒരു സഹായവും ലഭിച്ചില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റർ വീടിന് മുന്നിൽ പതിപ്പിക്കേണ്ടി വന്നത് എന്നാണ് ഇബ്രാഹിമിന്റെ ഭാര്യ പറയുന്നത്.
വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച് പ്രതിസന്ധിയിലായ നൂറുകണക്കിന് ആളുകളിൽ ഒരാളാണ് ഇബ്രാഹിം. നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുന്ന കാര്യത്തിൽ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
വോട്ട് ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു വിശ്വസ്ത കുടുംബത്തിന്റെ ഈ പ്രതിഷേധം പ്രാദേശിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
A family of a deceased CPI(M) supporter in Wayanad has launched a poignant protest against the party by pasting posters in front of their house, declaring they will not vote for the CPI(M) in the upcoming assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."