പരപ്പന അഗ്രഹാരയിൽ വീണ്ടും സുരക്ഷാവീഴ്ച: തടവുകാർക്ക് ഫോണും നെറ്റ്ഫ്ലിക്സും; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: സുരക്ഷാ വീഴ്ചകൾക്ക് പേരുദോഷം കേട്ട ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വീണ്ടും വൻ വിവാദം. തടവുകാർ സെല്ലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ടിവിയിൽ നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ആസ്വദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ മൂന്ന് വാർഡൻമാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പുറത്തുവന്ന വീഡിയോയിൽ തടവുകാർ അതീവ സുരക്ഷാ മേഖലയിലിരുന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായും ഐ.പി.എൽ മത്സരങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നതായും കാണാം. ഒരു കൊലക്കേസിൽ പ്രതികളായി രണ്ടര വർഷമായി ജയിലിൽ കഴിയുന്നവരാണ് ദൃശ്യങ്ങളിലുള്ളത്. മാർച്ച് 27-നാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക വിവരം.
ജയിലിന് പുറത്തുള്ള ബന്ധുക്കൾക്ക് തടവുകാർ രഹസ്യമായി അയച്ചുകൊടുത്ത വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ശിവാനന്ദ് കരലബട്ടി, നിരഞ്ജൻ എ. കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നീ ഉദ്യോഗസ്ഥരെയാണ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്.
സംഭവത്തിന് ശേഷം ജയിലിനുള്ളിലെ അനധികൃത പ്രവർത്തനങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിച്ചുവരികയാണ് എന്നും ഇത്തരം നിയമലംഘനങ്ങൾ ഗൗരവമായി കാണുന്നുവെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ അതീവ കൗശലത്തോടെയാണ് തടവുകാർ ഫോണുകൾ സൂക്ഷിച്ചിരുന്നത്. ടോയ്‌ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗർഭ പൈപ്പ് ലൈനിനുള്ളിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്താശയെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ കണ്ട മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
A major security lapse has been reported at Bengaluru's Parappana Agrahara Central Jail after videos of inmates using mobile phones and watching streaming services like Netflix surfaced online. In the footage, prisoners were also seen discussing IPL matches from within their cells.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."