ബിഹാറിൽ നോമ്പുകാരിയെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം: പ്രതികളെ പിടികൂടാതെ പൊലിസ്; കൈക്കൂലി വാങ്ങിയതായി ആക്ഷേപം
പട്‌ന: ബിഹാറിലെ മധുബനി ജില്ലയിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചുകൊന്ന കേസിൽ പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഫെബ്രുവരി 25-ന് നടന്ന ദാരുണമായ സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ഒരു തർക്കം പരിഹരിക്കുന്നതിനായി ഗ്രാമത്തലവനെ കാണാൻ പോയ റോഷൻ ഖാത്തൂൻ എന്ന യുവതിയെ ഇരുപതോളം പേർ ചേർന്നാണ് ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. ക്രൂരമായ മർദനത്തിനിടെ വെള്ളം ചോദിച്ച യുവതിയെക്കൊണ്ട് അക്രമികൾ മദ്യവും മൂത്രവും നിർബന്ധിച്ച് കുടിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഖാത്തൂൻ മാർച്ച് ഒന്നിനാണ് മരണത്തിന് കീഴടങ്ങിയത്.
പൊലിസിനെതിരെ അഴിമതി ആരോപണം
ഗുരുതരമായി പരുക്കേറ്റ ഖാത്തൂനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. യുവതിയെയും ഭർത്താവിനെയും വിട്ടയക്കാൻ പൊലിസ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഒടുവിൽ ആറ് മണിക്കൂറിന് ശേഷം 4,000 രൂപ നൽകിയപ്പോഴാണ് പൊലിസ് ഇവരെ വിട്ടയച്ചത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മരണത്തിന് കാരണമായെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ 19 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഒരാൾ മാത്രമാണ് പിടിയിലായത്. പ്രതികൾക്ക് ബിജെപി-ജെഡിയു നേതാക്കളുടെ സംരക്ഷണമുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ഒരു സ്ത്രീ അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും പ്രാഥമിക നിയമനടപടികൾ പോലും സ്വീകരിക്കാത്ത പോലീസിന്റെയും സർക്കാരിന്റെയും നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
In Madhubani, Bihar, a woman named Roshan Khatun, who was fasting, was brutally lynched by a mob of nearly 20 people. Her family alleges that when she begged for water during the assault, the attackers forced her to drink liquor and urine.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."