എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയില്‍ ഉരുണ്ടുകളിച്ച് സിപിഎം നേതാക്കള്‍. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ലെന്നും, ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. അത് ജനാധിപത്യ സമ്പ്രദായമാണെന്നും ഡീല്‍ എന്നത് കോണ്‍ഗ്രസിന്റെ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല എല്‍ഡിഎഫിന്റെ തുടര്‍ഭരണം തടയാനാണ് യുഡിഎഫിന്റെ നീക്കമെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്ലാ വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുള്ള മുന്നണിയാണ് യുഡിഎഫെന്നും, വര്‍ഗീയ സ്വാധീനത്തിന്റെ അടിമയായി സതീശന്‍ മാറിയെന്നും അദ്ദേഹം ആരോപിച്ചു. അധികാരം കിട്ടില്ലെന്ന് സതീശന് അറിയാമെന്നും, എല്‍ഡിഎഫ് ഉള്ളത് കൊണ്ടാണ് കേരളത്തില്‍ വര്‍ഗീയത വളരാത്തതെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു.
അതേസമയം ജി സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിലും രൂക്ഷമായ വിമര്‍ശനമാണ് വിജയരാഘവന്‍ നടത്തിയത്. മരണം വരെ എംഎല്‍എ ആകണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും, അത് നടത്തിക്കൊടുക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നേമം നിയമസഭാ മണ്ഡലത്തിൽ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്നും ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ലെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. ഒരു മതേതര ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും പിന്തുണ തനിക്ക് ആവശ്യമാണ്. നേരത്തെ, എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്ന് എൽഡിഎഫ് പറഞ്ഞിട്ടുണ്ടാകാം, എന്നാൽ രാഷ്ട്രീയത്തിൽ സാഹചര്യങ്ങളും വിഷയങ്ങളും മാറിമറഞ്ഞു വരും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എസ്ഡിപിഐ പിന്തുണക്കുന്നത് യുഡിഎഫിനെയാണെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് എസ്ഡിപിഐ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ സ്വാഭാവികമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കിയത്. ത്രികോണ മത്സരം നിലനിൽക്കുന്ന നേമത്ത് എസ്ഡിപിഐയുടെ ഈ നിലപാട് മാറ്റം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."