ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. കരയുദ്ധം ആരംഭിക്കാനാണ് നീക്കമെങ്കിൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഇറാൻ അറിയിച്ചു. ഇറാനിൽ കാലുകുത്തുന്ന യുഎസ് സൈനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഇട്ടുകൊടുക്കുമെന്ന് ഖത്തം-അൽ-അൻബിയ വക്താവ് കേണൽ ഇബ്രാഹീം സുൽഫിക്കർ വ്യക്തമാക്കി. യുഎസിന്റെ ഏതൊരു ആക്രമണത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
'കരമാർഗമോ സമുദ്രമാർഗമോ ഇറാനെതിരെ നീക്കം നടത്താൻ തയ്യാറായാൽ യുഎസ് സൈനികരെ തകർക്കാൻ ഇറാൻ സജ്ജമാണ്. അതിനുവേണ്ടിയുള്ള ദിനങ്ങളിലേക്ക് ഇറാൻ എണ്ണിത്തുടങ്ങിയിട്ടുണ്ട്. ഇറാനെതിരെ കരയുദ്ധം നടത്തുമെന്നും ഖാർഗ് ദ്വീപ് അടക്കമുള്ള പ്രദേശങ്ങളിൽ അധിനിവേശം നടത്തുമെന്നുമൊക്കെ യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അത്തരം ആഗ്രഹങ്ങളെല്ലാം ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നങ്ങളായി മാത്രമേ കണക്കാക്കാനാകൂ.' കേണൽ സുൽഫിക്കർ പറഞ്ഞു.
യുഎസ് ഭീഷണികളെ നേരിടാൻ ഇറാഖിന്റെ അതിർത്തിപ്രദേശങ്ങളടക്കം രാജ്യത്തുടനീളം പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റുമാരുടെ കൂട്ടത്തിൽ വെച്ചേറ്റവും 'നുണയനായ പ്രസിഡന്റായ ട്രംപ് യുഎസ് സൈന്യത്തെ കൊലക്ക് കൊടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ-പശ്ചിമേഷ്യൻ രാജ്യങ്ങളെ ഒന്നടങ്കം യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ട സ്ഥലകാല ബോധമില്ലാത്ത ഒരാളെയാണ് വാഷിങ്ടൺ സൈനികനേതൃത്വം ഏൽപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമേഷ്യയിൽ കരസേനയിറങ്ങുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചതിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി ഇറാൻ രംഗത്തെത്തിയത്. 31ാം മറൈൻ എക്‌സ്‌പെഡീഷനറി യൂനിറ്റിലെ 3500 നാവികരും മറീനുകളും പശ്ചിമേഷ്യയിലെത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇവർക്ക് ആവശ്യമായ യാത്ര, ആക്രമണ പോർവിമാനങ്ങളും അധികമായി എത്തിയിട്ടുണ്ട്. ഇവർക്ക് പുറമെ കൂടുതൽ സൈനികർ കൂടി വൈകാതെ പശ്ചിമേഷ്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."