മദ്‌റസ അധ്യാപക ക്ഷേമനിധി; കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ ഗ്രാന്റ് ഒറ്റത്തവണ മാത്രം
മലപ്പുറം: മദ്‌റസ അധ്യാപക ക്ഷേമനിധിയിലേക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു തവണമാത്രമാണ് സർക്കാർ ഗ്രാന്റ് ലഭിച്ചിട്ടുള്ളതെന്ന് വിവരാവകാശ രേഖ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പാലോളി കമ്മിറ്റി ശുപാർശയിലെ നിർദേശ പ്രകാരമാണ് മദ്‌റസ അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിച്ചത്. ആവശ്യമായ ഫണ്ട് ഓരോ വർഷവും നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ വർഷമാണ് സർക്കാരിൽനിന്ന് അഞ്ച് കോടി രൂപ ഗ്രാന്റ് ലഭിച്ചതെന്ന് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നു.
ഓരോ വർഷവും പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകാൻ നാല് കോടിയിലധികം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ വർഷം 4,11,03, 959 രൂപയാണ് ഇൗയിനത്തിൽ ചെലവ് വന്നത്. ക്ഷേമനിധിയിലേക്ക് അധ്യാപകരും മാനേജ്‌മെന്റും അടക്കുന്ന വിഹിതം ട്രഷറിയിൽ നിക്ഷേപിച്ച വകയിൽ ഇൻസെൻറ്റീവ് ഇനത്തിൽ 2015-16 വർഷത്തിൽ 3,75,33,000 രൂപയും 2021 -22 വർഷത്തിൽ 4,16,59,000 രൂപയും ലഭിച്ചിട്ടുണ്ട്.
കാലാവധി തികഞ്ഞ 89 അംഗങ്ങൾ പെൻഷൻ നൽകാനായി 2024 മെയ് 15ന് സർക്കാരിലേക്ക് അപേക്ഷ നൽകിയിരുന്നു. 2 വർഷമായിട്ടും ഇതിന് അനുമതി ലഭിച്ചിട്ടില്ല.
മിനിമം പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന് തുല്യമാക്കണമെന്ന ആവശ്യവും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഒരു ഉപാധിയും കൂടാതെ 60 വയസ് തികഞ്ഞവർക്ക് വാർധക്യ പെൻഷനായി പ്രതിമാസം 2000 രൂപ നൽകി കൊണ്ടിരിക്കെയാണ്, മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കായി കൊണ്ടുവന്ന ക്ഷേമനിധിയിൽ അംഗങ്ങളായി ചേർന്ന് 5 വർഷം വിഹിതം അടച്ചവർക്ക് 1500 രൂപ മാത്രം പെൻഷനായി നൽകുന്നത്.
മറ്റുള്ളവരെ പോലെ മദ്‌റസ അധ്യാപകർക്കും മറ്റൊരു പെൻഷന് അർഹത ഉണ്ടായിരിക്കില്ലെന്നും ഉത്തരവുണ്ട്. ക്ഷേമനിധി ബോർഡിൻ്റെ ചെയർമാനും ഈയടുത്ത് രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."