ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ്
ന്യൂഡൽഹി: ഡൽഹിയിലെ 173 ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പാലിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറലിന് സുപ്രിംകോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ബെഞ്ച് കോടതി ഉത്തരവിന്റെ മനഃപൂർവമായ ലംഘനം നടന്നിട്ടുണ്ടെന്നും ഡയറക്ടർ ജനറലിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ ആലോചിക്കുന്നതായും വ്യക്തമാക്കി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ നേരിട്ട് കോടതിയിൽ ഹാജരാകാനും നിർദേശമുണ്ട്.
ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ ലോധി കാലത്ത് നിർമിച്ച ശെയ്ഖ് അലിദർഗ, ഡിഫൻസ് കോളനി വെൽഫെയർ അസോസിയേഷൻ ഓഫിസാക്കിയതായി സുപ്രിംകോടതി കണ്ടെത്തിയിരുന്നു.
ഇത് ഒഴിപ്പിക്കാൻ നൽകിയ നിർദേശത്തിനൊപ്പമാണ് ഡൽഹിയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 173 ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി കോടതി ചില കാര്യങ്ങൾ നിർദേശിക്കുകയും അത് പാലിച്ചത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഈ വർഷം ഫെബ്രുവരി രണ്ടിന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ല, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.
കോടതി കമ്മിഷണർ ഗോപാൽ ശങ്കരനാരായണൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ കീഴിലുള്ള 54 സ്മാരകങ്ങളിൽ രണ്ടെണ്ണം മാത്രമേ സർവേ ചെയ്തിട്ടുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഷെയ്ഖ് അലി ദർഗ പരിസരത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഒരു വാണിജ്യ സംരംഭമായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."